ശാസ്ത്രീയമായി തീരസംരക്ഷണം നടപ്പാക്കിയില്ല; പുറക്കാട് പഞ്ചായത്തില്‍ 200 ലധികം വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍

കടല്‍ക്ഷോഭം ശക്തമായാല്‍ നിരവധി വീടുകളാണ് ഇവിടെ തകരുക

ആലപ്പുഴ: കാലവര്‍ഷം കടുത്തതോടെ തീരദേശവാസികളും ദുരിതത്തിലായിരിക്കുകയാണ്. പുറക്കാട് പഞ്ചായത്തില്‍ തോട്ടപ്പള്ളി ഒറ്റപ്പന, ആനന്ദേശ്വരം, പുന്തല എന്നീ പ്രദേശങ്ങളിലെ 200 ലധികം വീടുകളാണ് ശക്തമായ കടല്‍ഭിത്തി ഇല്ലാത്തത് കൊണ്ട് തകര്‍ച്ചാഭീഷണി നേരിടുന്നത്.

പതിനഞ്ച് വര്‍ഷം മുമ്പാണ് ഇവിടെ തീര സംരക്ഷണത്തിന്റെ ഭാഗമായി കടല്‍ഭിത്തി നിര്‍മ്മിച്ചത്. എന്നാല്‍ കടല്‍ഭിത്തി നിര്‍മ്മിച്ചത് ശാസ്ത്രീയമായ രീതിയില്‍ അല്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുറേ കരിങ്കല്ലുകള്‍ വെറുതെ അടുക്കിവെക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ഈ കരിങ്കല്ലുകള്‍ ഇടിഞ്ഞിരിക്കുകയാണ്. ഇതോടെ കടല്‍ഭിത്തിക്ക് മുകളിലൂടെയാണ് തിരമാല ആഞ്ഞടിക്കുന്നത്.

കടല്‍ക്ഷോഭം ശക്തമായാല്‍ നിരവധി വീടുകളാണ് ഇവിടെ തകരുക. ചില വീടുകളില്‍ ഇപ്പോഴും കടല്‍ വെള്ളം ഇരച്ചു കയറി ഭിത്തികള്‍ തകര്‍ന്നിട്ടുണ്ട്. ഇത് വീടുകളുടെ ബലക്ഷയത്തിനും കാരണമായിട്ടുണ്ട്. കാലാകാലങ്ങളില്‍ കടല്‍ഭിത്തിക്ക് അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ തീരദേശവാസികള്‍ ആശങ്കയിലാണ്.

ദേശീയ പാതയും കടലും തമ്മില്‍ ഇവിടെ 40 മീറ്റര്‍ അകലം പോലുമില്ല. കടലാക്രമണം ശക്തമായാല്‍ ദേശീയ പാതയില്‍ ഗതാഗത സ്തംഭനത്തിന് വരെ കാരണമാകും. ഇത് കണക്കിലെടുത്തെങ്കിലും കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുമ്പ് ഈ പ്രദേശങ്ങളില്‍ കടല്‍ഭിത്തിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.

Exit mobile version