അഭിഭാഷകന് കൂടുതല്‍ ഫീസ് നല്‍കാനാവില്ല; മധുവിന്റെ കേസ് വാദിക്കുന്നതില്‍ നിന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഒഴിവാക്കി

സര്‍ക്കാര്‍ വ്യവസ്ഥ അനുസരിച്ചുള്ള ഫീസ് അഭിഭാഷകന്‍ അംഗീകരിക്കാത്തത് കൊണ്ടാണ് നിയമനം പിന്‍വലിക്കുന്നതെന്നാണ്ആഭ്യന്തര വകുപ്പ് പറയുന്നത്

പാലക്കാട്: ആള്‍ക്കൂട്ട ആക്രമണത്തില്‍ അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസ് വാദിക്കാന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകില്ല. അഭിഭാഷകന് കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്നാണിത്. പാലക്കാട്ടുകാരനായ പി ഗോപിനാഥിനെ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ച തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. സര്‍ക്കാര്‍ വ്യവസ്ഥ അനുസരിച്ചുള്ള ഫീസ് അഭിഭാഷകന്‍ അംഗീകരിക്കാത്തത് കൊണ്ടാണ് നിയമനം പിന്‍വലിക്കുന്നതെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്.

എന്നാല്‍ സമ്മതപത്രം ഒപ്പിട്ടു വാങ്ങുകയാണു ചെയ്തതെന്നും ഫീസ് എത്രയാണെന്നു വ്യക്തമാക്കിയിരുന്നില്ലെന്നും പി ഗോപിനാഥ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. താന്‍ പാലക്കാട്ടു താമസിക്കുന്നയാളായതിനാല്‍ കേസിന്റെ ആവശ്യത്തിനു മണ്ണാര്‍ക്കാട്ട് ഓഫിസ് വേണമെന്നു രേഖാമൂലം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ നിയമനം റദ്ദാക്കിയെന്ന ഉത്തരവാണ് പിന്നീട് ലഭിച്ചതെന്ന് ഗോപിനാഥ് പറഞ്ഞു.

കേസില്‍ ഇനി ഹാജരാവുക മണ്ണാര്‍ക്കാട് എസ്‌സി/എസ്ടി സ്പെഷല്‍ കോടതിയിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ്.

Exit mobile version