മൊബൈലിൽ സംസാരിച്ച് കാറിന്റെ ഡോർ തുറന്ന് ഡ്രൈവർ; റോഡിലേക്ക് തട്ടി വീണ സൈക്കിൾ യാത്രികന്റെ ജീവനപഹരിച്ച് കെഎസ്ആർടിസി; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: കാർ ഡ്രൈവറുടെ അശ്രദ്ധമൂലം റോഡിൽ പൊലിഞ്ഞത് വിലപ്പെട്ട ജീവൻ. അപ്രതീക്ഷിതമായി കാർ നിർത്തി പെട്ടെന്ന് തുറന്ന ഡോറിൽ തട്ടി വീണ് സൈക്കിൾ യാത്രികന് ദാരുണാന്ത്യം. റോഡിലേക്ക് തെറിച്ച് വീണ സൈക്കിൾ യാത്രികന് മേൽ കെഎസ്ആർടിസി ബസ് കയറിയിറങ്ങുകയായിരുന്നു. ആലപ്പുഴ കലവൂരിലാണ് സംഭവം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രീതികുളങ്ങര പറപ്പള്ളി വീട്ടിൽ ഷാജി (61)യുടെ ജീവനാണ് പൊലിഞ്ഞത്. അശ്രദ്ധമായി ഡോർ തുറന്ന കാർ ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയോടെ കലവൂർ ജംഗ്ഷനു വടക്ക് മാരാരിക്കുളം സബ് രജിസ്ട്രാർ ഓഫീസിനു മുന്നിലായിരുന്നു അപകടം. കലവൂരിൽ നിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേക്കു പോവുകയായിരുന്നു കലവൂർ എക്‌സൽ ഗ്ലാസ് ഫാക്ടറിയിലെ തൊഴിലാളിയായ ഷാജി. റോഡിന്റെ ഇടതുവശത്തുകൂടി പോകുകയായിരുന്നു ഷാജി സഞ്ചരിച്ചിരുന്ന സൈക്കിൾ. ഇതിനിടെ പിന്നാലെ വന്ന കാർ മുന്നിൽ നിർത്തി.

തുടർന്ന് പെട്ടെന്ന് കാറിന്റെ വാതിൽ തുറന്നു ഡ്രൈവർ റോഡിലേക്കിറങ്ങി. മൊബൈലിൽ സംസാരിച്ചുകൊണ്ടായിരുന്നു ഡ്രൈവർ ഡോർ തുറന്നത്. അപ്രതീക്ഷിതമായി തുറന്ന ഡോറിൽ സൈക്കിൾ തട്ടി റോഡിലേക്കു വീണ ഷാജിയുടെ ശരീരത്തിനു മുകളിലൂടെ എറണാകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. ഷാജി തൽക്ഷണം മരിച്ചെന്നാണ് പോലീസിന്റെ റിപ്പോർട്ട്.

Exit mobile version