കേരളത്തിന് ഏറ്റവും തിളങ്ങാന്‍ പറ്റിയ പാര്‍ലമെന്റ് ആണിത്, അതുകൊണ്ട് തന്നെ നമ്മുടെ എംപിമാര്‍ മലയാളത്തില്‍ സംസാരിക്കാന്‍ ശ്രമിക്കണം; മുരളി തുമ്മാരുകുടി

ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

തൃശ്ശൂര്‍: കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ മലയാളത്തില്‍ സംസാരിക്കാന്‍ ശ്രമിക്കണമെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവന്‍ ഡോ. മുരളി തുമ്മാരുകുടി. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന് ഏറ്റവും തിളങ്ങാന്‍ പറ്റിയ പാര്‍ലമെന്റ് ആണിത് എന്നും അതുകൊണ്ട് തന്നെ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനായി മാതൃഭാഷ സംസാരിക്കണമെന്നുമാണ് മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചത്.

എംപിമാര്‍ ഇംഗ്ലീഷ് ഭാഷയില്‍ ഉള്ള പരിചയക്കുറവ് കാരണം നോക്കി വായിക്കുകയും തപ്പിത്തടയുകയും ചെയ്യുന്നത് പതിവാണ്. ഇത് കേട്ടിരിക്കുന്നവര്‍ക്കൊക്കെ ഇവര്‍ വേണ്ടത്ര വിദ്യാഭ്യാസം ഇല്ലാത്തവര്‍ ആണെന്ന് തോന്നുകയും ചെയ്യുമെന്നും തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം മലയാളത്തില്‍ സംസാരിച്ചാല്‍ അത് ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും ഒക്കെ തര്‍ജ്ജമ ചെയ്യാനുള്ള സംവിധാനങ്ങള്‍ പാര്‍ലിമെന്റിലുണ്ടെന്നും ചിന്തകള്‍ ഉള്ള, ഉയര്‍ന്ന വിദ്യാഭ്യാസനിലവാരം ഉള്ള ആളുകള്‍ ആണ് എന്ന് മറ്റുള്ളവര്‍ മനസ്സിലാക്കുന്നത് അപ്പോഴാണെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

പാര്‍ലമെന്റിലെ കന്നി പ്രസംഗങ്ങള്‍…
പാര്‍ലമെന്റിലെ മലയാളി എം പി മാരുടെ കന്നി പ്രസംഗങ്ങള്‍ കാണുന്നു. ഇംഗ്ലീഷ് ഭാഷയില്‍ ഉള്ള പരിചയക്കുറവ് കാരണം തപ്പിത്തടയലും നോക്കി വായിക്കലും ഒക്കെയാണ് പലര്‍ക്കും. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ തന്നെ കേരളത്തിന് ഏറ്റവും തിളങ്ങാന്‍ പറ്റിയ പാര്‍ലിമെന്റ് ആണിത്. ഇന്ത്യ മുഴുവന്‍ തൂത്തുവാരിയ എന്‍ ഡി എ ക്ക് ഇരുപത് സീറ്റുകളില്‍ ഒന്നുപോലും കേരളത്തില്‍ നിന്നും കിട്ടിയില്ല, അതായത് കേരളം ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് ചിന്തിക്കുന്നത് എന്ന് വ്യക്തം. മുഖ്യ പ്രതിപക്ഷം ആയ കോണ്‍ഗ്രസിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ളത് കേരളത്തില്‍ നിന്നാണ്. കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്ന രാഹുല്‍ ഗാന്ധി ജയിച്ചത് കേരളത്തില്‍ നിന്നാണ്.

ഈ സാഹചര്യങ്ങള്‍ ഒക്കെ മുതലെടുത്ത് പാര്‍ലമെന്റില്‍ കിട്ടുന്ന പരമാവധി അവസരങ്ങള്‍ സംസാരിക്കാനും, സംസാരിക്കുന്നത് ശക്തമാക്കാനും ആണ് കേരളത്തിലെ എം പി മാര്‍ ശ്രമിക്കേണ്ടത്. അതിന് പക്ഷെ ഇംഗ്ലീഷ് ഭാഷയോ ഹിന്ദിയോ ഉപയോഗിക്കാന്‍ പോയാല്‍ പണി പാളും. പറയേണ്ടത് പറയാനുള്ള ഭാഷ ഇല്ല, കേട്ടിരിക്കുന്നവര്‍ക്കൊക്കെ ഇവര്‍ വേണ്ടത്ര വിദ്യാഭ്യാസം ഇല്ലാത്തവര്‍ ആണെന്ന് തോന്നുകയും ചെയ്യും.

ഐക്യ രാഷ്ട്ര സഭയിലെ അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ഒക്കെ ന്യൂ യോര്‍ക്കില്‍ ജനറല്‍ അസംബ്ലി സമ്മേളനത്തിന് വരുമ്പോള്‍ അവര്‍ ഇംഗ്‌ളീഷില്‍ അല്ല സംസാരിക്കാറ്. അവര്‍ക്ക് ഏറ്റവും പരിചയവും പ്രഗല്‍ഭ്യവും ഉള്ള ഭാഷയില്‍ സംസാരിക്കും, അക്കാര്യം മുന്‍കൂട്ടി ഐക്യ രാഷ്ട്ര സഭയെ അറിയിക്കും, പ്രസംഗങ്ങള്‍ യു എന്‍ ഭാഷകളില്‍ ആക്കാനുള്ള സംവിധാനം ഉണ്ടാകും. പ്രധാനമന്ത്രിമാര്‍ അവരുടെ ഭാഷകളില്‍ കത്തിക്കയറും, അതേ സമയം തന്നെ യു എന്‍ ഭാഷകളില്‍ അത് മറ്റുള്ളവര്‍ കേള്‍ക്കും. ജനത മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയായി ശ്രീ വാജ്പേയ് യു എന്നില്‍ എത്തിയപ്പോള്‍ ഹിന്ദിയില്‍ ആണ് സംസാരിച്ചത് (അത് ഇംഗ്ലീഷിലെ അറിവില്ലായ്മകൊണ്ടാല്ലായിരുന്നു, സ്വന്തം ഭാഷയെ ഉയര്‍ത്തിപ്പിടിക്കാനും കൂടിയായിരുന്നു).

ഈ യു എന്‍ പാരമ്പര്യത്തില്‍ നിന്നും കേരളത്തിലെ എം പി മാര്‍ കുറച്ചൊക്കെ പഠിക്കാനുണ്ട്. ഇംഗ്ലീഷ് ഭാഷ എന്നത് മറ്റേതൊരു ഭാഷയെപ്പോലെ ഒരു ഭാഷ മാത്രമാണ്. അതില്‍ ഉള്ള പ്രാവീണ്യവും കാര്യങ്ങളില്‍ ഉള്ള അറിവും രണ്ടാണ്. കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുക, അത് വേണ്ട പോലെ പറഞ്ഞു ഫലിപ്പിക്കുക ഇതൊക്കെയാണ് പ്രധാനം. മലയാളത്തില്‍ നന്നായി സംസാരിക്കുന്നവര്‍ ആണ് നമ്മുടെ എല്ലാ എം പി മാരും. മലയാളത്തില്‍ സംസാരിച്ചാല്‍ അതേ സമയം തന്നെ അത് ഇംഗ്‌ളീഷിലേക്കും ഹിന്ദിയിലേക്കും ഒക്കെ തര്‍ജ്ജുമ ചെയ്യാനുള്ള സംവിധാനങ്ങള്‍ പാര്‍ലിമെന്റില്‍ ഉണ്ട്. അപ്പോള്‍ പിന്നെ ബുദ്ധിമുട്ടി, തപ്പിത്തടഞ്ഞൊന്നും ഇംഗ്‌ളീഷോ ഹിന്ദിയോ ഉപയോഗിക്കേണ്ട ഒരു കാര്യവും ഇല്ല. മാത്രമല്ല നമ്മള്‍ കേരളത്തില്‍ നിന്നുള്ള, വ്യത്യസ്ഥ രാഷ്ട്രീയം ഉള്ള, ചിന്തകള്‍ ഉള്ള, ഉയര്‍ന്ന വിദ്യാഭ്യാസനിലവാരം ഉള്ള ആളുകള്‍ ആണ് എന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കുന്നതും അപ്പോഴാണ്.

നമ്മുടെ എം പി മാര്‍ (ശശി തരൂരും രാഹുല്‍ ഗാന്ധിയും ഒഴിച്ച്) ഈ പാര്‍ലിമെന്റില്‍ പ്രത്യേകിച്ചും മലയാളത്തില്‍ സംസാരിക്കണം എന്നാണ് എന്റെ അഭിപ്രായം. (മറ്റെല്ലാവരുടെയും ഇംഗ്ലീഷ് മോശമാണെന്ന അഭിപ്രായം കൊണ്ടല്ല കേട്ടോ, രാഹുല്‍ ഗാന്ധി മലയാളം എഴുതി വായിക്കുന്നത് കണ്ടിരിക്കാന്‍ പറ്റാത്തതുകൊണ്ടും ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രസംഗം കേട്ടിരിക്കാനുള്ള ആഗ്രഹം കൊണ്ടുമാണ് അവരെ ഒഴിവാക്കിയത്)

മുരളി തുമ്മാരുകുടി

Exit mobile version