പാര്‍ലമെന്റ് അതിക്രമം: അക്രമികളില്‍ ഒരാള്‍ എഞ്ചിനീയറിംഗ് ബിരുദധാരി; പാസ് നല്‍കിയത് ബിജെപി എംപി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അതിക്രമിച്ച് കടന്ന് പ്രതിഷേധിച്ചവരിലൊരാള്‍ എഞ്ചിനീയറിംഗ് ബിരുദധാരി. മൈസൂരു സ്വദേശിയായ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഡി. മനോരഞ്ജനും, സാഗര്‍ ശര്‍മ്മ എന്നയാളുമാണ് ലോക്‌സഭയില്‍ കളര്‍ സ്‌പ്രേ പ്രയോഗിച്ചത്.

ബംഗളുരുവിലെ വിവേകാനന്ദ സര്‍വകലാശാലയിലാണ് 35 കാരനായ ഡി മനോരഞ്ജന്‍ പഠിച്ചതെന്നും പുറത്തുവരുന്നു. മൈസൂരു എംപി പ്രതാപ് സിന്‍ഹ നല്‍കിയ പാസ്സുപയോഗിച്ചാണ് സാഗര്‍ ശര്‍മയും മനോരഞ്ജനും അകത്ത് കയറിയതെന്നാണ് വിവരം. അതേസമയം, അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭയില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്.

ഫോറന്‍സിക് സംഘം പാര്‍ലമെന്റ് വളപ്പില്‍ തെളിവ് ശേഖരിക്കുകയാണ്. കൂടാതെ സിആര്‍പിഎഫ് ഡിജിയും പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. അതിനിടെ, സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തി. ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ ആവശ്യപ്പെട്ടു. വിവരങ്ങള്‍ അംഗങ്ങള്‍ അറിയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അംഗങ്ങളെ സുരക്ഷാ വീഴ്ച സംഭവിച്ച വിവരങ്ങള്‍ അറിയിച്ചില്ലെന്ന് പരഞ്ഞ് രാജ്യസഭയില്‍ നിന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപോയി.

Exit mobile version