സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഇന്ന് കരിപ്പൂരില്‍ നിന്നും യാത്ര തിരിക്കും

കോഴിക്കോട്: ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം ഇന്ന് യാത്ര തിരിക്കും. കേരളത്തില്‍ നിന്നുള്ള സംഘത്തിന്റെ യാത്ര കരിപ്പൂരില്‍ നിന്നാണ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 2.25-ന് മുന്നൂറ് പേരാണ് ആദ്യം പുറപ്പെടുക. കരിപ്പൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തില്‍ രണ്ട് വിമാനങ്ങളിലായി 600 തീര്‍ഥാടകരാണ് ഉള്ളത്. രണ്ടാമത്തെ വിമാനം 3 ന് മദീനയിലേക്കാണ് പറക്കുന്നത്. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവര്‍ ഹജ്ജിനായി മക്കയിലേക്ക് പോവുക.

കരിപ്പൂരില്‍ ഹജ്ജ് ക്യാംപ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് കരിപ്പൂരില്‍ ഹജ്ജ് ക്യാമ്പ് നടക്കുന്നത്. ആരാധനകള്‍ നടത്താനും അനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെടാനും എല്ലാവര്‍ക്കും സുരക്ഷ നല്‍കും. അതില്‍ ഇടപെടാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള വിശ്വാസികള്‍ക്കായി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ് പുറപ്പെടല്‍ കേന്ദ്രം തുടങ്ങാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 13472 തീര്‍ഥാടകരില്‍ 10732 പേരും കരിപ്പൂര്‍ വഴിയാണ് യാത്ര തിരിക്കുന്നത്. ബാക്കിയുള്ളവര്‍ നെടുമ്പാശ്ശേരി വഴി പോകും. അതേസമയം, നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഹജ്ജ് യാത്ര ഈമാസം 14-നാണ് തുടങ്ങുക.

Exit mobile version