തൂണില്‍ ചാരി ഫോണ്‍ ചെയ്തു; അടിതെറ്റി കിണറ്റിലേയ്ക്ക് വീണു! രണ്ട് ദിവസത്തിനു ശേഷം യുവാവിന് അത്ഭുത രക്ഷപ്പെടല്‍

ആരുമറിയാതെ രണ്ട് ദിവസമാണ് പ്രദീപ് കിണറ്റില്‍ കിടന്നത്.

നെടുമങ്ങാട്: കിണറ്റില്‍ അറിയാതെ വീണ യുവാവിന് രണ്ട് ദിവസത്തിനു ശേഷം അത്ഭുത രക്ഷപ്പെടല്‍. കൊഞ്ചിറ നാലുമുക്ക് വിളയില്‍ വീട്ടില്‍ പ്രദീപ്(38) ആണ് കിണറ്റില്‍ വീണത്. വീടിന് ചേര്‍ന്നുള്ള കിണറ്റിന്റെ തൂണില്‍ ചാരി നിന്ന് ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റിലേയ്ക്ക് വീഴുകയായിരുന്നു.

ആരുമറിയാതെ രണ്ട് ദിവസമാണ് പ്രദീപ് കിണറ്റില്‍ കിടന്നത്. കിണറ്റില്‍ വെള്ളമുണ്ടായിരുന്നതാണ് പ്രദീപിന് തുണയായത്. വലിയ പരിക്കുകള്‍ ഒന്നും തന്നെ ഇല്ല. ഇന്നലെ ഉച്ചയ്ക്ക് കിണറ്റിന് സമീപത്തുകൂടി കടന്നു പോയവര്‍ ഉള്ളില്‍ നിന്നു ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പ്രദീപ് കിണറ്റില്‍ കിടക്കുന്ന കാര്യം അറിഞ്ഞത്.

തുടര്‍ന്ന് നെടുമങ്ങാട്ടെ ഫയര്‍ ഫോഴ്‌സ് എത്തി കിണറ്റില്‍ വല ഇറക്കി പ്രദീപിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു. ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പ്രദീപ് ആശുപത്രി വിട്ടു. അവിവാഹിതനായ പ്രദീപും മാതാവും മാത്രമാണ് വീട്ടില്‍ താമസം. സംഭവം നടക്കുമ്പോള്‍ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല. രണ്ട് അടിയോളം വെള്ളം മാത്രമാണു കിണറ്റില്‍ ഉണ്ടായിരുന്നത്.

Exit mobile version