ഡോ. ഹാദിയയുടെ സേവനം ഇനി മലപ്പുറത്ത്: ഒതുക്കുങ്ങലില്‍ ഹോമിയോപതി ക്ലിനിക് തുറന്നു

കോട്ടക്കല്‍: ഇസ്ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ വിവാദങ്ങള്‍ വേട്ടയാടിയ ഡോ. ഹാദിയയുടെ ഹാദിയാസ് ഹോമിയോപ്പതി ക്ലിനിക് മലപ്പുറം ഒതുക്കുങ്ങലില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഒതുക്കുങ്ങല്‍ ജുമാ മസ്ജിദിന് സമീപം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബീഫാത്തിമ ഉദ്ഘാടനംചെയ്തു. സാമൂഹ്യ, രാഷ്ട്രീയ, ആരോഗ്യ മേഖലയിലെ നിര്‍വധി പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണി വരെയും വൈകീട്ട് 2.30 മുതല്‍ ആറ് മണി വരെയും ഡോ. അഖില അശോകന്‍, ബിഎച്ച്എംഎസ് (ഹാദിയ) രോഗികളെ പരിശോധിക്കും. രോഗികള്‍ക്ക് നേരത്തെ ബുക്ക് ചെയ്തും ക്ലീനിക്കിനെ സമീപിക്കാവുന്നതാണ്.

ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ കേസാണ് ഹാദിയയുടെയും ഭര്‍ത്താവ് ഷെഫീന്‍ ജഹാന്റേയും വിവാഹം. വൈക്കത്ത് കാരാട്ട് വീട്ടില്‍ കെഎം അശോകന്റെ മകള്‍ അഖില(24) ഇസ്ലാം മതം സ്വീകരിച്ച് ഷെഫീന്‍ ജഹാനെ വിവാഹം കഴിച്ചതാണ് സംഭവങ്ങളുടെ തുടക്കം.

ഈ വിവാഹം ഹൈക്കോടതി റദ്ദാക്കിയതോടെ ഷെഫീന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് നീണ്ട നിയമപോരാട്ടമായിരുന്നു. ഒടുവില്‍ ഇരുവരുടെയും വിവാഹം സുപ്രീംകോടതി അംഗീകരിച്ചതോടെയാണ് വിവാദം കെട്ടടങ്ങിയത്.

Exit mobile version