അപകടം നടക്കുമ്പോള്‍ ബാലഭാസ്‌കറിന്റെ കാറിന്റെ വേഗത 100നും 120നും ഇടയില്‍: അപകടകാരണം അമിത വേഗമെന്ന് സാങ്കേതിക പരിശോധനാഫലം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വനിയുടെയും മരണത്തിന് ഇടയാക്കിയ അപകട കാരണം വാഹനത്തിന്റെ അമിത വേഗമെന്ന് സാങ്കേതിക പരിശോധനാ ഫലം. കാറിന്റെ വേഗത 100നും 120നും ഇടയ്ക്കായിരുന്നുവെന്നാണ് നിഗമനം. ടൊയോട്ട കമ്പനിയിലെ സര്‍വീസ് എന്‍ജിനിയര്‍മാരും നടത്തിയ സാങ്കേതിക പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്.

അപകടത്തില്‍പ്പെട്ട ഇന്നോവ കാറിന്റെ സ്പീഡോമീറ്റര്‍ 100 കിലോമീറ്റര്‍ വേഗതയില്‍ നില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയാല്‍ റോഡിന് ചരിവുള്ളതുകൊണ്ട് വാഹനം എതിര്‍ദിശയിലേക്ക് മാറി അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് സാങ്കേതിക വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്ന് കണ്ടെത്തുന്നതിന് ഫോറന്‍സിക് പരിശോധനാ ഫലംകൂടി ഇനി ലഭിക്കാനുണ്ട്. മുന്‍വശത്ത് ഇടത് സീറ്റിലിരുന്ന യാത്രക്കാരന്‍ മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2018 സെപ്റ്റംബര്‍ 25-ന് തൃശൂരില്‍ നിന്നും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Exit mobile version