ക്ഷേത്രങ്ങളിലും രക്ഷയില്ല; ഗുരുവായൂര്‍ അമ്പലത്തില്‍ പ്രസാദ ഊട്ടിനുള്ള ക്യൂവില്‍ നിന്ന 10 വയസുകാരിയെ കടന്നു പിടിച്ചു! യുവാവ് പിടിയില്‍

സംഭവത്തില്‍ കുട്ടിയുടെ അമ്മയും അച്ഛനും പരാതി നല്‍കിയതോടെയാണ് വിനോദ് പിടിയിലായത്.

ഗുരുവായൂര്‍: കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. പൊതുസ്ഥലങ്ങളിലും അല്ലാതെയും കുട്ടികളെ ഇരയാക്കുന്നവര്‍ അനവധിയാണ്. ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ പോലും രക്ഷയില്ലാതെയായിരിക്കുകയാണ്. ഇന്നലെ രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമം നടത്തി. ക്ഷേത്രത്തില്‍ പ്രസാദ ഊട്ടിനുള്ള ക്യൂവില്‍ വെച്ചാണ് 10 വയസുള്ള പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമം നടത്തിയത്.

പെരുമ്പിലാവ് സ്വദേശിയായ വിനോദ്(37)ആണ് പെണ്‍കുട്ടിയെ കടന്നു പിടിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയും അച്ഛനും പരാതി നല്‍കിയതോടെയാണ് വിനോദ് പിടിയിലായത്. അറസ്റ്റ് ചെയ്ത ഇയാളെ റിമാന്റ് ചെയ്തു. ശനി, ഞായര്‍ ദിവസങ്ങളില്‍ പൊതുവെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടാറുള്ളത്. അവധി ദിനമായതിനാലാണ് ഇത്രമേല്‍ തിരക്കേറുന്നത്. ഈ സാഹചര്യമാണ് ഇത്തരക്കാരും മുതലെടുക്കുന്നത്.

തിരക്കിനിടയില്‍ മോഷണം പതിവാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമാണ് ഗുരുവായൂരില്‍ ദര്‍ശനത്തിന് ആളുകള്‍ എത്തുന്നത്. പലപ്പോഴും മോഷണം മറ്റും ഗുരുവായൂരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കും സുരക്ഷിതത്വമില്ലാതായിരിക്കുന്നു എന്ന് കൂടി തെളിയുകയാണ്. ഊട്ടുപുരയിലേയ്ക്ക് കടക്കുവാന്‍ യുവതികള്‍ക്കായി പ്രത്യേകം ക്യു ഇല്ല. ഇവിടെയാണ് മുതലെടുപ്പുകള്‍ നടത്തുന്നത്. സ്ത്രീകളെ തൊട്ടുരുമിയും മറ്റും സംഭവങ്ങള്‍ പതിവാണെങ്കിലും കുട്ടിക്ക് നേരെയുള്ള അതിക്രമം ഇത് ആദ്യമാണ്. സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ക്ഷേത്രം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നുവെന്ന് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നുണ്ട്.

Exit mobile version