‘മീശ’ നോവലിന് വീണ്ടും വിവാദ പെരുമഴ..! മേളയ്ക്കായി എത്തിച്ച പുസ്തകങ്ങള്‍ വാഹനത്തില്‍ നിന്ന് ഇറക്കാന്‍ അനുവദിക്കാതെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍

തൃശൂര്‍: ഏറെ വിവാദമായ ‘മീശ’ എന്ന നോവലിന് വീണ്ടും വിവാദത്തിന്റെ പെരുമഴ. തൃശൂരില്‍ നടക്കുന്ന ഡിസി ബുക്‌സിന്റെ പുസ്തകമേള തടയാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായി പരാതി. മേള ഇന്ന് തുടങ്ങാനിരിക്കെ, മേളയ്ക്കായി എത്തിച്ച പുസ്തകങ്ങള്‍ വാഹനത്തില്‍ നിന്ന് ഇറക്കാന്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ അനുവദിച്ചില്ല.

എല്ലാവര്‍ഷവും ഇവര്‍ മേള നടത്തുന്നത് പാറമേക്കാവ് അഗ്രശാലയിലാണ്. പതിവ് പോലെ ഈവ വര്‍ഷവും മേളയ്ക്കായി നേരത്തെ തന്നെ ഹാള്‍ മുന്‍കൂര്‍ തുക നല്‍കി ബുക്ക് ചെയ്തിരുന്നു. ഇന്നലെ വൈകീട്ടാണ് കോട്ടയത്ത് നിന്ന് പുസ്തകങ്ങളടങ്ങിയ വാഹനം പാറമേക്കാവ് അഗ്രശാലയിലെത്തിയത്. എന്നാല്‍ വിവരമറിഞ്ഞ് ദേവസ്വത്തിലെ ബിജെപി അനുഭാവികള്‍ ബുക്കുകള്‍ ഇറക്കാന്‍ അനുവദിക്കാതെ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.

ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെയുള്ള പുസ്തകം പ്രസിദ്ധീകരിച്ച ഡിസിക്കെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടെന്നും മേള നടത്താന്‍ അനുവദിക്കാനാവില്ലെന്നുമുന്നയിച്ചാണ് ആര്‍എസ്എസുകാര്‍ പ്രക്ഷോഭം നടത്തിയത്.

എന്നാല്‍ വിവാദത്തിന് ശേഷം ദേവസ്വം മാനേജിംഗ് കമ്മിറ്റിയില്‍ അഗ്രശാല പുസ്തകമേളകള്‍ക്കായി വിട്ടു നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും കമ്മിറ്റിയംഗങ്ങള്‍ അറിയാതെയാണ് ഇപ്പോള്‍ ഹാള്‍ അനുവദിച്ചിരിക്കുന്നതെന്നും മാനേജിങ് കമ്മിറ്റിയംഗവും ബിജെപി നേതാവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ കെ മഹേഷ് പറഞ്ഞു.

എന്നാല്‍ പ്രശനം രൂക്ഷമായതോടെ പോലീസ് ഇടപെട്ടു. ശേഷം ഹാളിന് മുന്നില്‍ ഇവിടെ ഹൈന്ദ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കപ്പെടുന്നില്ല എന്ന് ബോര്‍ഡ് പ്രദര്‍ശിപ്പിച്ച് മേള നടത്താമെന്ന് പ്രതിഷേധക്കാര്‍ ഉന്നയിച്ചു.
എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് തീരുമാനമെടുക്കാനാവില്ലെന്നാണ് ഡിസി പ്രതിനിധികള്‍ അറിയിച്ചത്. പുസ്തകങ്ങളുമായി വന്ന വാഹനം തൃശൂരില്‍ തന്നെയുണ്ട്. കോട്ടയത്ത് നിന്ന് ഡിസി ബുക്‌സിന്റെ സെയില്‍സ് മാനേജര്‍ വന്ന ശേഷം ചര്‍ച്ച നടത്തിഎന്തുവേണമെന്ന് തീരുമാനിക്കും.

Exit mobile version