‘ആരോപണത്തിന്റെ ലക്ഷ്യം വ്യക്തിഹത്യ നടത്തി പ്രതിച്ഛായ തകര്‍ക്കാന്‍’; മന്ത്രി കെടി ജലീലിന് പിന്തുണ നല്‍കി കോടിയേരി ബാലകൃഷ്ണനും

ജലീല്‍ കുറ്റം ചെയ്തതായി പാര്‍ട്ടി കരുതുന്നില്ല.

തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ ആരോപണത്തില്‍ മന്ത്രി കെടി ജലീലിന് പിന്തുണ നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്. ഇപ്പോഴുള്ള ആരോപണങ്ങള്‍ വ്യക്തിഹത്യ നടത്തി അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്നും കോടിയേരി തുറന്നടിച്ചു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന് ഇടയാണ് കോടിയേരി യൂത്ത് ലീഗിന്റെ ആരോപണം തള്ളിയത്.

ജലീല്‍ കുറ്റം ചെയ്തതായി പാര്‍ട്ടി കരുതുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സംരക്ഷിക്കുന്നു എന്ന വാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയപ്രേരിതമായ ആരോപണമാണ് ജലീലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വസ്തുതാപരമായി എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമെ ഇടപെടാന്‍ സാധിക്കൂവെന്നും അദ്ദേഹം പറയുന്നു.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള ഡെപ്യൂട്ടേഷന്‍ നിയമനം മാത്രമാണ് ജലീല്‍ നടത്തിയത്. അത് ഒരുവര്‍ഷത്തേക്കുള്ള നിയമനം മാത്രമാണ്. സ്ഥിരം നിയമനമല്ല. അതില്‍ അപാകമൊന്നുമില്ലെന്നും കോടിയേരി പറഞ്ഞു.

Exit mobile version