ആസാമില്‍ മൊട്ടിട്ട പ്രണയം, ഒടുവില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് മടങ്ങവെ അപകടം; പ്രിയങ്കയുടെ കണ്‍മുമ്പില്‍ വെച്ച് സൈനികനായ രാജീവിന് ദാരുണാന്ത്യം, കണ്ണീര്‍

ഭാര്യ പ്രിയങ്കാ ദാസിന്റെ കണ്‍മുമ്പില്‍ കിടന്നാണ് രാജീവ് അവസാന ശ്വാസം വലിച്ചത്.

പാലക്കാട്: ആസാമില്‍ മൊട്ടിട്ട പ്രണയം ഒടുവില്‍ വിവാഹം എന്ന സ്വപ്‌നത്തില്‍ എത്തി നില്‍ക്കുമ്പോള്‍ വിധി കവര്‍ന്നെടുത്തത് രാജീവന്റെ ജീവനായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്ത് മടങ്ങവെയാണ് ബൈക്ക് അപകടത്തില്‍വെച്ച് സൈനികനായ വിആര്‍ രാജീവ് മരണപ്പെട്ടത്. ഭാര്യ പ്രിയങ്കാ ദാസിന്റെ കണ്‍മുമ്പില്‍ കിടന്നാണ് രാജീവ് അവസാന ശ്വാസം വലിച്ചത്.

കല്ലടിക്കോട് കാഞ്ഞിരാനി മണിയംപാടം രാമകൃഷ്ണന്‍ശശികല ദമ്പതികളുടെ മകന്‍ ആണ് സൈനികനായ വിആര്‍ രാജീവ് (26). ആസമില്‍ മൊട്ടിട്ട പ്രണയം ഏറെ പ്രതിസന്ധികള്‍ക്കൊടുവിലാണ് വിവാഹം വരെ എത്തിയത്. ആസാം ടെസ്പൂര്‍ സ്വദേശിനി ധന്‍ദാസിന്റെ മകള്‍ പ്രിയങ്കാദാസുമായി കഴിഞ്ഞ 9നായിരുന്നു രാജീവിന്റെ വിവാഹം. വിവാഹം രജിസ്റ്റര്‍ ചെയ്ത് ഇന്ന് മടങ്ങാനിരിക്കെയായിരുന്നു വിധി രാജീവനെ കവര്‍ന്നെടുത്തത്.

വിവാഹ രജിസ്റ്റര്‍ നടപടികള്‍ കരിമ്പ പഞ്ചായത്തില്‍ പൂര്‍ത്തിയാക്കി കാഞ്ഞിക്കുളത്തെ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്നു രാജീവ്. പിന്നാലെ ഭാര്യ പ്രിയങ്കയും അച്ഛനും ഓട്ടോറിക്ഷയില്‍ വരുന്നുണ്ടായിരുന്നു. യാത്രയില്‍ ദേശീയപാത തുപ്പനാട് പാലത്തിന് സമീപത്ത് വെച്ച് എതിരെ വന്ന പിക്കപ്പ് വാന്‍ രാജീവിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് കിടന്ന രാജീവിനെ അതേ ഓട്ടോയില്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.

ആസാമില്‍ നിന്നു കാശ്മീരിലേക്കു സ്ഥലംമാറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രിയങ്കയെയും കൂട്ടി രാജീവ് കല്ലടിക്കോട്ട് എത്തിയത്. ആസാമില്‍ സൈനിക ജോലിക്കിടെയാണ് പ്രണയം മൊട്ടിട്ടത്. വളരെ ലളിതമായി നടത്തിയ വിവാഹ ചടങ്ങില്‍ രാജീവിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കുകൊണ്ടത്.

Exit mobile version