കൊല്ലപ്പെട്ട സൗമ്യ പുഷ്പാകരന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്; വള്ളികുന്നം പോലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനം

വള്ളിക്കുന്നം പോലീസ് സ്റ്റേഷനില്‍ രാവിലെ ഒമ്പത് മണിയോടെ സൗമ്യയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

ആലപ്പുഴ: മാവേലിക്കര വള്ളികുന്നം പോലീസ് സ്‌റ്റേഷനിലെ കൊല്ലപ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്പാകരന്റെ സംസ്‌കാരചടങ്ങുകള്‍ ഇന്നു നടക്കും. നാലു വര്‍ഷമായി ജോലി ചെയ്തു വരുന്ന വള്ളിക്കുന്നം പോലീസ് സ്റ്റേഷനില്‍ രാവിലെ ഒമ്പത് മണിയോടെ സൗമ്യയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സഹപ്രവര്‍ത്തകരും സൗമ്യ പരിശീലിപ്പിച്ച കുട്ടി പോലീസ് അംഗങ്ങളും സൗമ്യയ്ക്ക് യാത്രാമൊഴി ചൊല്ലും. 10 മണിയോടെ മൃതദേഹം വിലാപയാത്രയായി കാഞ്ഞിപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 11 മണിക്കായിരിക്കും അന്ത്യകര്‍മ്മങ്ങള്‍.

ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സൗമ്യയുടെ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടു കൊടുത്തിരുന്നു. എന്നാല്‍, ലിബിയയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് സജീവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം സംസ്‌കാരം നടത്താനായി തീരുമാനിക്കുകയായിരുന്നു ബന്ധുക്കള്‍.

കേസിലെ ഏകപ്രതി കൊല്ലപ്പെട്ട അജാസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് വള്ളികുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്പാകരനെ പോലീസുകാരനായ അജാസ് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം തീകൊളുത്തി കൊന്നത്. ആക്രമണത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞ പ്രതി അജാസ് ഇന്നലെ വൈകീട്ടാണ് മരിച്ചത്. സൗമ്യയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് അജാസിന്റെ മരണ വാര്‍ത്ത പുറത്തു വരുന്നത്. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തും മുമ്പായിരുന്നു അജാസിന്റെ മരണം.

Exit mobile version