വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചതിന് അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കി; പരാതി

പിടിഎ മീറ്റിങ്ങില്‍ വെച്ച് അധ്യാപകരും രക്ഷിതാക്കളും തന്നെ ആക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു

മലപ്പുറം: വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചതിന് പ്രീ പ്രൈമറി ടീച്ചറെ ജോലിയില്‍ നിന്ന് പുറത്താക്കി. മലപ്പുറം കോട്ടക്കലിലെ ഗവണ്മെന്റ് യുപി സ്‌കൂളിലെ അധ്യാപികയാണ് ജോലി നഷ്ടമായതായി പരാതി നല്‍കിയത്. പിടിഎ മീറ്റിങ്ങില്‍ വെച്ച് അധ്യാപകരും രക്ഷിതാക്കളും തന്നെ ആക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു മുപ്പത്തിമൂന്നുകാരിയായ യുവതി. ആദ്യവിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്ന യുവതി രണ്ടാം വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ നിയമപരമായി വിവാഹം കഴിക്കുന്നതിന് മുമ്പ് രണ്ടാം ഭര്‍ത്താവിനൊപ്പം ഇവര്‍ ഒന്നിച്ചു താമസിക്കുകയായിരുന്നു.

2018 ജൂണില്‍ ഇവര്‍ വിവാഹിതരായി. തുടര്‍ന്ന് വിവാഹത്തിന് നാല് മാസത്തിന് ശേഷം യുവതി പ്രസവാവധിയ്ക്കായി അപേക്ഷിച്ചു. ഇത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഇവര്‍ പ്രസവിക്കുകയും ചെയ്തു. 2019 ജനുവരിയിലാണ് പ്രസവ അവധി കഴിഞ്ഞ് അധ്യാപിക സ്‌കൂളില്‍ പ്രവേശിച്ചത്. എന്നാല്‍ തിരിച്ചെത്തിയ അധ്യാപികയ്ക്ക് സ്‌കൂളില്‍ നിന്നും മോശം അനുഭവമാണ് നേരിടേണ്ടി വന്നതെന്ന് പരാതിയില്‍ പറയുന്നു.

വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷം പ്രസവാവധിയ്ക്ക് അപേക്ഷിച്ചു എന്നാരോപിച്ച് സ്‌കൂള്‍ അധികൃതര്‍ തിരികെ എടുക്കാന്‍ തയാറായില്ലെന്നും പിടിഎ മീറ്റിങ്ങില്‍ വെച്ച് അധ്യാപകരും രക്ഷിതാക്കളും തന്നെ ആക്ഷേപിച്ചെന്നും കാണിച്ച് അധ്യാപിക പോലീസില്‍ പരാതി നല്‍കി. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അവകാശമില്ലെന്നും തന്റെ പ്രസവകാലത്തെക്കുറിച്ച് പറഞ്ഞ് അവര്‍ എന്തിനാണ് ബുദ്ധിമുട്ടുന്നതെന്നും അധ്യാപിക ചോദിക്കുന്നു.

സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് അധ്യാപിക ബാലാവകാശ കമ്മീഷനെയും സമീപിച്ചു. തുടര്‍ന്ന് കമ്മീഷന്‍ ഡെല്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷനോട് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി ഡിഡിഇ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് പ്രകാരം അധ്യാപികയെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതരോട് നിര്‍ദേശം നല്‍കി. എന്നാല്‍ ഹെഡ്മാസ്റ്ററും പിടിഎ അധികൃതരും ഡിഡിഇ യുടെ നിര്‍ദേശം അംഗീകരിക്കാന്‍ തയാറായില്ല. അധ്യാപികയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version