കാലവര്‍ഷം കനത്തതോടെ കോഴിക്കോട് ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നു

മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയാണ് ജില്ലയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരവധി പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്

കോഴിക്കോട്: കാലവര്‍ഷം തുടങ്ങിയതോടെ കോഴിക്കോട് ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ വ്യാപിച്ചു. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയാണ് ജില്ലയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരവധി പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

ഇവരെ പ്രത്യേകം സജ്ജമാക്കിയ ഫീവര്‍ വാര്‍ഡുകളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പനിബാധിച്ച് 1019 പേരാണ് കഴിഞ്ഞ ദിവസം ജില്ലയില്‍ ചികിത്സതേടിയത്. ഇതില്‍ 44 പേര്‍ കിടത്തിചികിത്സയിലാണ്. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത്, പനങ്ങാട്, കുറുവങ്ങാട് പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഈ പ്രദേശങ്ങളില്‍ വൃത്തിഹീനമായ സാഹചര്യങ്ങളാണ് മഞ്ഞപ്പിത്തം പടരാന്‍ കാരണം. അതെ സമയം പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ ആരോഗ്യ വിഭാഗം വിപുലമായ നടപടികള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിച്ചു.

പേരാമ്പ്ര, ചങ്ങരോത്ത്, പനങ്ങാട്, കുറുവങ്ങാട് പ്രദേശങ്ങളില്‍ ആഘോഷങ്ങളിലും സല്‍കാരങ്ങളിലും നിന്ന് കഴിച്ചവര്‍ക്കാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഞ്ഞപ്പിത്തം, ഡെങ്കിപ്പനിക്ക് പുറമെ എച്ച്‌വണ്‍എന്‍വണ്‍, വയറിളക്കം, എലിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്യതിട്ടുണ്ട്.

എല്ലാ താലൂക്ക് ആശുപത്രികളിലും പനിചികിത്സയ്ക്കായി പ്രത്യേക സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ആശുപത്രികളിലും ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാണ്.

Exit mobile version