ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി കൗമാരക്കാരന്‍ മരിച്ചു;ബന്ധുക്കള്‍ അറസ്റ്റില്‍

വീഡിയോ ചിത്രീകരിക്കുന്നതിനായി ബന്ധുക്കളിലൊരാള്‍ കൊണ്ടുവന്ന നാടന്‍ തോക്കില്‍ നിന്നും വെടിയേറ്റാണ് പ്രതീക് മരിച്ചത്

മുംബൈ: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെടിപൊട്ടി കൗമാരക്കാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സ്വദേശി പ്രതീക് വഡേക്കര്‍ എന്ന പതിനേഴുകാരനാണ് മരിച്ചത്. വീഡിയോ ചിത്രീകരിക്കുന്നതിനായി ബന്ധുക്കളിലൊരാള്‍ കൊണ്ടുവന്ന നാടന്‍ തോക്കില്‍ നിന്നും വെടിയേറ്റാണ് പ്രതീക് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതീകിന്റെ ബന്ധുക്കളായ സണ്ണി പവാര്‍, നിതിന്‍ വഡേക്കര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു കുടുംബാംഗത്തിന്റെ മരണാനന്തരചടങ്ങുമായി ബന്ധപ്പെട്ട് ഷിര്‍ദിയിലെത്തിയതായിരുന്നു പ്രതീകും ബന്ധുക്കളും. ചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷം തിരിച്ച് ഹോട്ടല്‍ മുറിയിലെത്തിയ പ്രതീക്, ബന്ധുക്കളായ സണ്ണിക്കും നിതിനും പതിനൊന്നുകാരനായ ഒരുകുട്ടിക്കും മറ്റൊരു യുവാവിനുമൊപ്പം ഇവരില്‍ ഒരാള്‍ കൊണ്ടുവന്ന നാടന്‍തോക്ക് ഉപയോഗിച്ച് ടിക് ടോക് വീഡിയോ ചീത്രീകരിക്കാന്‍ ഒരുങ്ങി.

ഇതിനിടെ അബദ്ധത്തില്‍ തോക്കിന്റെ കാഞ്ചി അമരുകയും പ്രതീകിന് വെടിയേല്‍ക്കുകയുമായിരുന്നെന്ന് സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ കട്‌കേയെ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രതീക് വെടിയേറ്റു വീണതോടെ പേടിച്ചു വിരണ്ട മറ്റുള്ളവര്‍ മുറിക്കു പുറത്തേക്കോടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരെ വിരട്ടാന്‍ ഇവരില്‍ ഒരാള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തുവെന്ന് മറ്റ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.

സംഭവസ്ഥലത്തെത്തിയ പോലീസാണ് പ്രതീകിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് കട്‌കേ വ്യക്തമാക്കി. ഓടി രക്ഷപ്പെട്ട സണ്ണിയെയും നിതിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഒളിവിലാണ്. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version