അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലീങ്ങള്‍ക്ക് സ്ഥാനമില്ല!ചെകുത്താന്റെ കൂടെ നില്‍ക്കുന്ന നികേഷിന് വോട്ടു ചെയ്യരുത്; കെഎം ഷാജിയെ അയോഗ്യനാക്കിയ ലഘുലേഖ ഇങ്ങനെ

അഞ്ചുനേരം നമസ്‌കരിച്ച് നമ്മള്‍ക്കു വേണ്ടി കാവല്‍ തേടുന്ന ഒരു മുഹ്മിനായ കെ മുഹമ്മദ് ഷാജി എന്ന കെഎം ഷാജി വിജയിക്കാന്‍ എല്ലാ മുഹ്മിനുകളും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്ക''

കോഴിക്കോട്: അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കാന്‍ പ്രധാന കാരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിതരണം ചെയ്ത ലഘുലേഖയാണ്. വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പരാമര്‍ശങ്ങളായിരുന്നു ലഘുലേഖയില്‍ ഉണ്ടായിരുന്നതെന്നാണ് എതിര്‍ സ്ഥാനാര്‍ത്ഥിയായ നികേഷ് കുമാറിന്റെ വാദം.

ഇത് സത്യമാണെന്ന് മനസ്സിലാക്കിയ കോടതി എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കുകയായിരുന്നു. മുസ്ലീമായ കെഎം ഷാജിക്ക് വോട്ടു ചെയ്യണമെന്നും ചെകുത്താന്റെ കൂടെ നില്‍ക്കുന്ന നികേഷിന് വോട്ടു ചെയ്യരുതെന്നുമായിരുന്നു സമീപത്തെ മുസ്ലീം വീടുകളില്‍ വിതരണം ചെയ്ത ലഘുലേഖയില്‍ അടങ്ങിയിരുന്നത്.

വിതരണം ചെയ്ത് ലഘുലേഖ:

അസലാമു അലൈക്കും വ റഹ്മത്തുള്ളാഹി വബറക്കാത്ത് ഹു’ എന്ന അഭിവാദനത്തിന്റെ പൂര്‍ണ്ണരൂപം അറബിയില്‍ വിവാദ ലഘുലേഖയുടെ തുടക്കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തുടര്‍ന്നുള്ള വാക്കുകള്‍ ഇങ്ങനെ:

”കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലീങ്ങള്‍ക്ക് സ്ഥാനമില്ല. അന്ത്യനാളില്‍ അവന്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്‌കരിച്ച് നമ്മള്‍ക്കു വേണ്ടി കാവല്‍ തേടുന്ന ഒരു മുഹ്മിനായ കെ മുഹമ്മദ് ഷാജി എന്ന കെഎം ഷാജി വിജയിക്കാന്‍ എല്ലാ മുഹ്മിനുകളും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്ക”

”സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം.

അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി”

(ഹുജുറാത് 49:06)

എന്ന ഖുറാന്‍ വചനവും ലഘുലേഖയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ഈ ലഘുലേഖ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാക്കമ്മറ്റിയുടെ പേരിലായിരുന്നു പുറത്തിറക്കിയത്. ഇത് യുഡിഎഫ് അച്ചടിച്ചിറക്കിയതല്ല എന്ന കെഎം ഷാജിയുടെ വാദം അദ്ദേഹത്തിന് ഹൈക്കോടതിയില്‍ തെളിയിക്കാനായില്ല. എല്‍ഡിഎഫിന്റെ പരാതിപ്രകാരം യുഡിഎഫ് പ്രവര്‍ത്തകരില്‍ നിന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഈ ലഘുലേഖ പിടിച്ചെടുത്തത്.

Exit mobile version