ചിക്കന്‍ ബിരിയാണിയില്‍ സാലഡും ചമന്തിക്കും ഒപ്പം രക്തവും മരുന്നുമുള്ള ബാന്റേജും ; കടപൂട്ടിച്ചു അധകൃതര്‍

ജീവനക്കാരുടെ പരാതിയില്‍ നിള ബില്‍ഡിങ്ങിലെ രംഗോലി റസ്റ്റോറന്റ് ടെക്നോപാര്‍ക്ക് അധികൃതര്‍ പൂട്ടിച്ചു

തിരുവനന്തപുരം: ചിക്കന്‍ ബിരിയാണിയില്‍ സാലഡും ചമന്തിക്കും ഒപ്പം ബാന്റേജും. ഐടി ജീവനക്കാരനാണ് ഭക്ഷണം കഴിക്കുന്നതിനിടെ ബിരിയാണിയില്‍ നിന്നും ബാന്റേജ് കിട്ടിയത്. ജീവനക്കാരുടെ പരാതിയില്‍ നിള ബില്‍ഡിങ്ങിലെ രംഗോലി റസ്റ്റോറന്റ് ടെക്നോപാര്‍ക്ക് അധികൃതര്‍ പൂട്ടിച്ചു.

കഴിഞ്ഞ ദിവസം രംഗോലിയില്‍ നിന്നു വാങ്ങിയ ബിരിയാണിയില്‍ നിന്നാണ് ഐടി ജീവനക്കാരന് രക്തവും മരുന്നും പുരണ്ട ബാന്‍ഡേജ് കിട്ടിയത്. തുടര്‍ന്ന് യുവാവ് ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയുകയായിരുന്നു. എന്നാല്‍ ഇത് ഇവിടെ ആദ്യത്തെ സംഭവം അല്ലാത്തതിനാല്‍ നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തി.

പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് ഭക്ഷണശാലയ്ക്കെതിരെ നടപടിയെടുത്തത്. എന്നാല്‍ വിവരം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സാധാരണ സംഭവമെന്ന മട്ടിലായിരുന്നു ഹോട്ടല്‍ ഉടമയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് രംഗോലി ഭക്ഷണശാലയ്ക്കെതിരെ ജീവനക്കാര്‍ ടെക്നോപാര്‍ക്ക് അധികൃതര്‍ക്ക് പരാതി നല്‍കിയത്.

കഴിഞ്ഞ ഫെബ്രുവരി 18നെ ഇവിടെ നിന്നു വാങ്ങിയ ചിക്കന്‍ ടിക്കയില്‍ പുഴുവിനെ കണ്ടെത്തിയിരുന്നു. അന്നും കടക്ക് താല്‍കാലികമായി പൂട്ട് വീണിരുന്നു. നാളുകളായി സമാനമായ പരാതികളുയര്‍ന്നതിന് പിന്നാലെയാണ് ടെക്നോപാര്‍ക്ക് ഭക്ഷണ ശാലയ്ക്കെതിരെ നടപടിയെടുത്തത്.

Exit mobile version