പാലാരിവട്ടം മേല്‍പ്പാലം ശരിയാക്കാന്‍ നുറുങ്ങ് വിദ്യകള്‍ വേണ്ട; പൊളിച്ചു പണിയുക തന്നെ വേണം: ഇ ശ്രീധരന്‍

പാലങ്ങള്‍ക്ക് 100 വര്‍ഷത്തിനു മീതെ ആയുസ്സ് വേണ്ടതാണ്. പൊടിക്കൈകള്‍ കൊണ്ടു പാലം നിലനിര്‍ത്തുന്നതു ശരിയല്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

പാലക്കാട്: വിവാദത്തിലായ പാലാരിവട്ടം മേല്‍പ്പാലം ശരിയാക്കാന്‍ അറ്റകുറ്റപ്പണികള്‍ അല്ല വേണ്ടതെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. ഇപ്പോള്‍ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്നും മാറ്റിപ്പണിയുന്നതു മാത്രമാണ് ഉചിതമായ മാര്‍ഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗര്‍ഡറുകളെല്ലാം മാറ്റണം. പുതിയവ ഉപയോഗിക്കണം. ഇളക്കം തട്ടിയ ഗര്‍ഡറുകള്‍ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ല. പാലങ്ങള്‍ക്ക് 100 വര്‍ഷത്തിനു മീതെ ആയുസ്സ് വേണ്ടതാണ്. പൊടിക്കൈകള്‍ കൊണ്ടു പാലം നിലനിര്‍ത്തുന്നതു ശരിയല്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

പാലത്തിന്റെ ഡിസൈനില്‍ തന്നെ പിഴവാണ്. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം വേണ്ട വിധത്തില്‍ ഉണ്ടായിട്ടുണ്ടാവില്ല. ഗര്‍ഡറുകള്‍ കൂട്ടിയിണക്കാന്‍ ആവശ്യത്തിനു ഡയഫ്രം ഉപയോഗിക്കാത്തതാണു വാഹനം പോകുമ്പോള്‍ പാലം ഇളകുന്നതിനുള്ള കാരണം. പാലാരിവട്ടം പാലത്തില്‍ ആവശ്യത്തിനു ‘മിഡില്‍ ഡയഫ്രം’ ഉപയോഗിച്ചിട്ടില്ലെന്നാണു തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയിലുള്ള പാലങ്ങള്‍ സംസ്ഥാനം ഏറ്റെടുത്തു ചെയ്യേണ്ടതുണ്ടോ എന്നു പരിശോധിക്കണം. ദേശീയപാത അതോറിറ്റിക്കു അവരുടേതായ സംവിധാനങ്ങളുണ്ട്. കരാറുകള്‍ നല്‍കാന്‍ വേണ്ടി മാത്രം മേല്‍പ്പാലം പോലുള്ള പദ്ധതികള്‍ തുടങ്ങുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നതിനോടും ശ്രീധരന്‍ പ്രതികരിച്ചു. പാലം തകര്‍ച്ച നേരിട്ടപ്പോള്‍ ആദ്യം വിജിലന്‍സിനെ സമീപിക്കുകയല്ല, എഞ്ചിനീയറിങ് വിദഗ്ധരെ സമീപിക്കുകയായിരുന്നു വേണ്ടത്. വിജിലന്‍സിനെ കൊണ്ടുവന്നാല്‍ പാലം നന്നാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version