നിപ്പാ ഭീതിക്കിടെ പ്രകൃതി ചികിത്സയുടെ പേരില്‍ പ്രചാരണം നടത്തി വന്നാല്‍ കര്‍ശന നടപടി നേരിടേണ്ടി വരും; മോഹനന്‍ വൈദ്യര്‍ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി

പനിയ്ക്ക് മരുന്ന് കഴിക്കാത്തവര്‍ ആരും മരിച്ചിട്ടില്ല. പനിയ്ക്ക് മരുന്ന് കഴിച്ചവരെ മരിച്ചിട്ടുള്ളൂവെന്നുമടക്കം വടക്കഞ്ചേരി പറഞ്ഞിരുന്നു.

കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപ്പായുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജ വ്യക്തമാക്കി. എന്നാല്‍ നിപ്പാ ഭീതിക്കിടെ നിരവധി വ്യാജപ്രചാരണങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. പ്രകൃതി ചികിത്സകളെ കുറിച്ചും മറ്റുമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വ്യാജ പ്രചരണങ്ങളുമായിറങ്ങിയ ജേക്കബ് വടക്കഞ്ചേരി, മോഹനന്‍ വൈദ്യര്‍ തുടങ്ങിയവര്‍ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് മന്ത്രി നല്‍കിയിട്ടുമുണ്ട്. എറണാകുളത്തെ വിദ്യാര്‍ത്ഥിയ്ക്ക് നിപ്പാ സ്ഥിരീകരിച്ച് കൊണ്ട് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് മന്ത്രി കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയത്.

‘ചിലയാളുകള്‍ ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളില്‍ എന്തൊക്കെയോ തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ തവണ മോഹനന്‍ വൈദ്യര്‍ എന്നയാള്‍ എവിടെ നിന്നോ പെറുക്കി കൊണ്ടു വന്ന മാങ്ങ കടിച്ച് കാണിച്ചിട്ട് വവ്വാല്‍ കടിച്ചതൊക്കെ താന്‍ കഴിക്കുമെന്നും നിങ്ങള്‍ കഴിച്ചോളൂ എന്നൊക്കെ പറഞ്ഞിരുന്നു. അമ്മാതിരി പ്രചരണം ഉണ്ടായാല്‍ കര്‍ശന നടപടി നേരിടേണ്ടി വരും. ഇതുപോലെ അബദ്ധ ജഡിലമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ജനങ്ങള്‍ ബഹിഷ്‌ക്കരിക്കണം.’ മന്ത്രി പറയുന്നു. നിപ്പാ എന്ന ഒരു രോഗമില്ലെന്നും നിപ്പാ മരുന്ന് ലോബിയുടെ തട്ടിപ്പാണെന്നും ഇന്നലെ വീഡിയോ ഇറക്കി ജേക്കബ് വടക്കഞ്ചേരിയും രംഗത്തെത്തിയിരുന്നു. പനി വന്നാല്‍ അലോപതി മരുന്ന് കഴിക്കാന്‍ ആശുപത്രിയില്‍ പോവരുത്. പനിയ്ക്ക് മരുന്ന് കഴിക്കരുത്.

പനിയ്ക്ക് മരുന്ന് കഴിക്കാത്തവര്‍ ആരും മരിച്ചിട്ടില്ല. പനിയ്ക്ക് മരുന്ന് കഴിച്ചവരെ മരിച്ചിട്ടുള്ളൂവെന്നുമടക്കം വടക്കഞ്ചേരി പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ആദ്യമായി നിപ്പാ പടര്‍ന്നപ്പോഴും തട്ടിപ്പാണെന്ന് പറഞ്ഞുകൊണ്ട് വടക്കഞ്ചേരി രംഗത്തെത്തിയിരുന്നു. നേരത്തെ എലിപ്പനി മരുന്ന് വിരുദ്ധ പ്രചാരണം നടത്തിയതിന് അറസ്റ്റിലായ ആളാണ് വടക്കഞ്ചേരി. ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ കേസുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി രംഗത്തെത്തിയത്.

Exit mobile version