തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തന്ത്രി കണ്ഠര് രാജീവരും തുറന്ന പോരിലേക്കു നീങ്ങുന്നു. പിഎസ് ശ്രീധരന്‍ പിള്ളയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ പേരിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും തന്ത്രിക്കെതിരെ തിരിഞ്ഞത്. ഇതോടെ മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനം ആശങ്കയുടെ നിഴലിലായി.
എന്നാല്‍ തനിക്കെതിരെയുള്ള ആക്രമണം ശക്തമായതോടെ തന്ത്രിസ്ഥാനം ഒഴിയാനും മടിക്കില്ലെന്നു രാജീവര് വ്യക്തമാക്കി. ഇതോടെ സര്‍ക്കാരും മുഖ്യമന്ത്രിയും ഗോള്‍പോസ്റ്റ് മാറ്റി. ആക്രമണം സംഘപരിവാറിനുനേരേ മാത്രമാക്കി.
ശ്രീധരന്‍ പിള്ളയുടെ പ്രസംഗം വിവാദമായതോടെ കണ്ഠര് രാജീവര് എല്ലാം നിഷേധിച്ചെങ്കിലും മുഖ്യമന്ത്രിയും ചില മന്ത്രിമാരും അദ്ദേഹത്തിനെതിരേ ആഞ്ഞടിച്ചു. നിജസ്ഥിതി തിരക്കുകപോലും ചെയ്യാതെ, മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. അതോടെയാണു തന്ത്രി നിലപാട് കടുപ്പിച്ചത്.
അതേസമയം ചിത്തിര ആട്ടവിശേഷത്തിനു നടതുറന്നപ്പോള്‍ ഉണ്ടായ സര്‍ക്കാര്‍ നടപടികളിലെല്ലാം എല്‍ഡിഎഫിലും കടുത്ത അതൃപ്തിയാണ്. ചിത്തിര ആട്ടവിശേഷത്തിനു നടതുറന്നപ്പോള്‍ ശബരിമല പോലീസിനെക്കൊണ്ടു നിറച്ചതും ഭക്തര്‍ക്കു പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം നിഷേധിച്ചതും എല്‍ഡിഎഫില്‍ അതൃപ്തിക്കു വഴിവച്ചിട്ടുണ്ട്.