കരിക്ക് കിട്ടാക്കനിയാകുന്നു; കേരളത്തിലെ കരിക്കിന് വിദേശത്ത് 280 രൂപ

ഒമാന്‍, സൗദി, ദുബായ് തുടങ്ങിയ ഇടങ്ങളിലാണ് കരിക്കിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. കൂടുതലും പാലക്കാട്, അട്ടപ്പാടി പ്രദേശങ്ങളില്‍ നിന്നുള്ള കരിക്കുകളാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്തിരുന്നത്.

കൊച്ചി: കരിക്കിന്‍ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമ്മല്ല. പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന ഒരു കലര്‍പ്പുമില്ലാത്ത വെള്ളമാണ് കരിക്കിന്‍ വെള്ളം. ഒരു മായവും കലരാത്തതുകൊണ്ടു തന്നെ വിദേശ വിപണിയില്‍ പ്രിയം കേരള കരിക്കിന് തന്നെയാണ്.

എന്നാല്‍, കേരളത്തില്‍ ആവശ്യമായ കരിക്ക് കിട്ടാനില്ലാത്തതിനാല്‍ കേരള യൂണിറ്റുകള്‍ മറ്റ് സംസ്ഥാനങ്ങള്‍ ലക്ഷ്യംവച്ച് നീങ്ങുകയാണ്. ഒമാന്‍, സൗദി, ദുബായ് തുടങ്ങിയ ഇടങ്ങളിലാണ് കരിക്കിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. കൂടുതലും പാലക്കാട്, അട്ടപ്പാടി പ്രദേശങ്ങളില്‍ നിന്നുള്ള കരിക്കുകളാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്തിരുന്നത്.

20 രൂപയ്ക്ക് ലഭിച്ചിരുന്ന കരിക്കിന് വില കൂടിയതും ഉത്പാദകര്‍ വലിയ വില പ്രതീക്ഷിച്ച് തേങ്ങ, വെളിച്ചെണ്ണ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയതും കരിക്ക് ലഭ്യത കുറച്ചു. കരിക്കിന് സാധാരണ കടകളില്‍ നിലവില്‍ 40 രൂപയോളമാണ് വില.

കര്‍ഷകരില്‍ നിന്നു നേരിട്ട് കരിക്ക് വാങ്ങി വിവിധ ഘട്ടങ്ങളിലെ പ്രോസസിങ്ങും പാക്കിങ്ങും കഴിഞ്ഞാണ് കയറ്റി അയയ്ക്കുന്നത്. കേരളത്തിലെ കരിക്കിന് വിദേശത്ത് 280 രൂപയോളമാണ് വില. നിലവില്‍ കരിക്ക് കിട്ടാനില്ലാത്തതിനാല്‍ മറ്റ് സംസ്ഥാനങ്ങളെയാണ് കയറ്റുമതിക്കാര്‍ ആശ്രയിക്കുന്നത്. ഇവിടെ കരിക്കിന് 20 രൂപയോളമാണ് വില. കേരളത്തെക്കാള്‍ ഉത്പാദന ചെലവും മറ്റും കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ കുറവായതാണ് ഇവിടെ വില കുറയാനുള്ള പ്രധാന കാരണം.

ആഴ്ചയില്‍ 1500-ഓളം കരിക്കുകളാണ് കയറ്റി അയച്ചിരുന്നത്. വിദേശത്തു നിന്ന് ഓര്‍ഡറുകള്‍ വരുന്നുണ്ട്. എന്നാല്‍, കരിക്ക് കിട്ടാനില്ലാത്തതിനാല്‍ ഓര്‍ഡറുകള്‍ എടുക്കാറില്ലെന്ന് കരിക്ക് കയറ്റുമതി സംരംഭകന്‍ ഷാജഹാന്‍ പറഞ്ഞു.

Exit mobile version