തെരഞ്ഞെടുപ്പിലെ തോല്‍വി കണ്ട് കൊടി മടക്കി വീട്ടിലിരിക്കില്ല, വിജയമുണ്ടാകുമ്പോള്‍ മതിമറന്ന് കടമകളും മറക്കില്ല, പിശകുണ്ടെങ്കില്‍ തിരുത്തും; അതാണ് കമ്മ്യൂണിസ്റ്റുകാരെന്ന് എം സ്വരാജ്

ഹിറ്റ്‌ലറും മുസോളിനിയും തെരഞ്ഞെടുപ്പില്‍ ജയിച്ചവരാണ്.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ട തിരിച്ചടിയില്‍ പ്രതികരണം അറിയിച്ച് എംഎല്‍എ എം സ്വരാജ്. തെരഞ്ഞെടുപ്പിലും യുദ്ധത്തിലും എല്ലായ്‌പ്പോഴും ശരി വിജയിച്ചു കൊള്ളണമെന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്. ഹിറ്റ്‌ലറും മുസോളിനിയും തെരഞ്ഞെടുപ്പില്‍ ജയിച്ചവരാണ്.

പക്ഷേ ചരിത്രമവരെ അന്തിമമായി പരാജയപ്പെടുത്തിയിട്ടുണ്ടെന്നും സത്യവും ശരിയും ആത്യന്തികമായി അവിടെയൊക്കെ ജയിച്ചിട്ടുമുണ്ടെന്നും അദ്ദേഹം കുറിച്ചു. ഒരു തെരഞ്ഞെടുപ്പിലെ തോല്‍വി കണ്ട് കൊടി മടക്കി വീട്ടിലിരിക്കുന്നവരല്ല കമ്യൂണിസ്റ്റുകാരെന്നും അദ്ദേഹം തുറന്നടിച്ചു. വിജയമുണ്ടാകുമ്പോള്‍ മതിമറന്ന് കടമകള്‍ മറക്കുന്നവരുമല്ലെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

വിജയമെന്ന പോലെ പരാജയവും ഊര്‍ജ്ജം പകരുന്ന അനുഭവം തന്നെയാണും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പിശക് തിരുത്തുമെന്നും അദ്ദേഹം കുറിച്ചു. കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കു വേണ്ടി, നാടിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും തീര്‍ച്ചയായി ജയിച്ച് മുന്നേറുമെന്ന് അടിയുറച്ച് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

തിരഞ്ഞെടുപ്പിലും, യുദ്ധത്തിലും എല്ലായ്‌പോഴും ശരി വിജയിച്ചു കൊള്ളണമെന്നില്ല … എം.സ്വരാജ്.

ഹോവാര്‍ഡ് ഫാസ്റ്റിന്റെ ‘സ്പാര്‍ട്ടക്കസില്‍ ‘ കുരിശിലേറ്റപ്പെടുന്നതിന് മുമ്പ് അടിമയായ ഡേവിഡ് സ്പാര്‍ട്ടക്കസിനോട് ചോദിക്കുന്നു… ‘സ്പാര്‍ട്ടക്കസ്, നമ്മളായിരുന്നല്ലോ ശരി , എന്നിട്ടും നാം തോറ്റു പോയതെന്തുകൊണ്ടാണ് ? ‘. ഉറപ്പായും ജയിക്കേണ്ട ശരി തോറ്റു പോകുന്നത് കാണുമ്പോള്‍ ചങ്കുപൊട്ടുന്നവരുടെ ചോരയുടെ നിറവും കണ്ണുനീരിന്റെ നനവുമുള്ള ഈ ചോദ്യം ചരിത്രത്തില്‍ പലവട്ടം മുഴങ്ങിയിട്ടുണ്ട്.

ചരിത്രത്തിലെ പല യുദ്ധമുഖങ്ങളിലും ശരി ചോരയില്‍ മുങ്ങി മരിച്ചിട്ടുണ്ട്.. പല തിരഞ്ഞെടുപ്പുകളിലും ശരി ക്രൂരമായി തോറ്റു പോയിട്ടുമുണ്ട്. എന്നിട്ടും നാം ശരിയുടെ പക്ഷത്ത് അടിയുറച്ചു നില്‍ക്കുന്നത് നൂറുതോല്‍വികള്‍ക്കു ശേഷമെങ്കിലും ശരി വിജയിക്കണമെന്ന് വാശിയുള്ളതുകൊണ്ടാണ്…. ഏതു വന്‍പരാജയമേറ്റു വാങ്ങേണ്ടി വന്നാലും ആത്യന്തികമായി ശരി ജയിക്കുമെന്ന് അത്രമേല്‍ ഉറപ്പുള്ളതുകൊണ്ടാണ് ….

വെള്ളിയാഴ്ച കുരിശിലേറ്റപ്പെടുന്ന സത്യങ്ങളൊക്കെയും ഞായറാഴ്ച ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് അറിയുന്നതു കൊണ്ടാണ്…ഡേവിഡ് കുരിശിലേറ്റപ്പെട്ടു. സ്പാര്‍ട്ടക്കസ് കൊല്ലപ്പെട്ടു. അടിമകള്‍ പരാജയപ്പെട്ടു. പക്ഷേ തിന്മയുടെ നൈമിഷികമായ വിജയഭേരികള്‍ക്ക് മുന്നില്‍ ലോകം സ്തംഭിച്ചു നിന്നില്ല. ഇന്ന് അടിമത്തമില്ല. ചങ്ങലകള്‍ തകര്‍ത്തെറിഞ്ഞ് അവര്‍ സ്വതന്ത്രരായിരിക്കുന്നു. സ്പാര്‍ട്ടക്കസ് മരണശേഷം വിജയിയാവുന്നു. അന്തിമമായി ശരി ജയിച്ചേ മതിയാവൂ. സത്യം ജയിച്ചേ തീരൂ.

ഹിറ്റ്‌ലറും മുസോളിനിയും തിരഞ്ഞെടുപ്പില്‍ ജയിച്ചവരാണ്. പക്ഷേ ചരിത്രമവരെ അന്തിമമായി പരാജയപ്പെടുത്തിയിട്ടുണ്ട്. സത്യവും ശരിയും ആത്യന്തികമായി അവിടെയൊക്കെ ജയിച്ചിട്ടുമുണ്ട്. ഒരു തിരഞ്ഞെടുപ്പിലെ തോല്‍വി കണ്ട് കൊടി മടക്കി വീട്ടിലിരിക്കുന്നവരല്ല കമ്യൂണിസ്റ്റുകാര്‍. വിജയമുണ്ടാകുമ്പോള്‍ മതിമറന്ന് കടമകള്‍ മറക്കുന്നവരുമല്ല. വിജയമെന്ന പോലെ പരാജയവും ഊര്‍ജ്ജം പകരുന്ന അനുഭവം തന്നെയാണ്. പാഠങ്ങളുള്‍ക്കൊളളും. പിശകുണ്ടെങ്കില്‍ തിരുത്തും. കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കു വേണ്ടി , നാടിനു വേണ്ടി പ്രവര്‍ത്തിക്കും. മുന്നേറും , വിജയിക്കും.. തീര്‍ച്ച.

Exit mobile version