നിലപാടുകൾ കൊണ്ടും വാക് പ്രയോഗങ്ങൾ കൊണ്ടും തികച്ചും വ്യത്യസ്തനായ നേതാവാണ് എം സ്വരാജ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി എം സ്വരാജിനെ സിപിഎം രംഗത്തിറക്കിയതും അദ്ദേഹത്തിന് മണ്ഡലത്തിൽ തീ പാറുന്ന പോരാട്ടം കാഴ്ചവയ്ക്കാൻ കഴിയുമെന്ന ഉറപ്പുള്ളത് കൊണ്ടുതന്നെയാണ്.
സ്വന്തം നാട്ടിൽ മണ്ഡലം നിലനിർത്താനാണ് സ്വരാജ് പോരാട്ടത്തിനിറങ്ങുന്നത്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെതിരെയാണ് നാട്ടുകാരൻ തന്നെയായ സ്വരാജ് മത്സരത്തിനിറങ്ങുന്നത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പോരാട്ടം തീപാറുമെന്ന കാര്യത്തിൽ സംശയം വേണ്ട.
അതേസമയം, സ്വരാജ് നിയമസഭ തെരഞ്ഞെടുപ്പിൽ സ്വന്തം നാട്ടിൽ മത്സരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ രണ്ട് തവണ എറണാകുളത്തെ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറയിൽ 25 വർഷം തുടർച്ചയായി എം എൽ എ ആയിരുന്ന കോൺഗ്രസിലെ മുതിർന്ന നേതാവ് കെ ബാബുവിനെ തോൽപ്പിച്ചാണ് 2016 ൽ സ്വരാജിന്റെ നിയമസഭാ പ്രവേശം.
എല്ലാ വിഷയങ്ങളിലും സ്വരാജിന് സ്വതന്ത്രമായ അഭിപ്രായമാണുള്ളതെന്നത് അദ്ദേഹത്തെ മറ്റുള്ള നേതാക്കളിൽ നിന്നെല്ലാം വ്യത്യസ്തനാക്കുന്നു. തനിക്കെതിരെ വരുന്ന വിവാദങ്ങളിലൊന്നും പതറാതെ നിലപാടുകളിൽ മയം വരുത്താതെ മറിച്ച് താൻ പറഞ്ഞതെന്താണ് എന്ന് വിശദമാക്കി അതിൽ ഉറച്ചു നിൽക്കുന്നതാണ് സ്വരാജിന്റെ പൊതുശൈലി.
നാൽപ്പത്തിയഞ്ചുകാരനായ സ്വരാജ് നിലമ്പൂർ പോത്തുകല്ല് പതാർ സുമാനിവാസിൽ പി എൻ മുരളീധരന്റെയും പി ആർ സുമാംഗിയമ്മയുടേയും മകനാണ് .
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം പൊതുരംഗത്തു കടന്നുവന്നത്. പ്രസംഗം, എഴുത്ത്, വിദ്യാർത്ഥി സമരങ്ങൾ എന്നിവയിലൂടെയാണ് കേരളത്തിലെ പൊതുസമൂഹത്തിൽ സ്വരാജ് ശ്രദ്ധേയനായത്.
1999 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെയാണ് സ്വരാജ് എന്ന പേര് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ശ്രദ്ധനേടുന്നത്.
തുടർന്ന് എസ്‌എഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ എഡിറ്റർ പദവിയും വഹിച്ചിട്ടുണ്ട്.
‘