പഴിപറയാതെ കുഞ്ഞുങ്ങളില്ലാത്ത ദാമ്പത്യവും മുന്നോട്ട് പോകട്ടെ, ഈ ലോകം അവര്‍ക്ക് കൂടി ഉള്ളതാണ്; കൂരമ്പു പോലുള്ള ചോദ്യങ്ങള്‍ നിര്‍ത്തൂ; വൈറലായി യുവതിയുടെ കുറിപ്പ്

തൃശ്ശൂര്‍: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് നാട്ടുകാര്‍ ഇതാ ഈ ചോദ്യം ചോദിക്കാന്‍. എന്താ വിശേഷമൊന്നും ആയില്ലേ.. ഇനി ഇല്ല എന്നാണ് മറുപടി എങ്കില്‍ അടുത്ത ചോദ്യം ആര്‍ക്കാ കുഴപ്പം ഭര്‍ത്താവിനോ അതോ ഭാര്യയ്‌ക്കോ. ഇതെല്ലാം കേള്‍ക്കുമ്പോള്‍ നന്നായി ജീവിച്ചിരുന്ന ദമ്പതികള്‍ക്കിടയില്‍ കല്ലുകടിക്കാന്‍ തുടങ്ങും. പിന്നെ ഉള്ള സമാധാനവും പോകും. ഇത് ഇന്നത്തെ തലമുറയുടെ മാത്രം പ്രശ്‌നമല്ല. ശാരീരികമായും മാനസികമായും അമ്മയാകാന്‍ തയ്യാറെടുത്തിട്ടില്ലാത്ത പെണ്ണിനു നേര്‍ക്ക് കൂരമ്പു പോലെ ചോദ്യങ്ങള്‍ തറയ്ക്കുന്നു. ശരണ്യ രാജ് എന്ന യുവതി ഇതാ ഒരു അനുഭവം തുറന്നു പറയുന്നു.

ഐവിഎഫ് സെന്ററുകളിലേക്കും ദമ്പതികളെ ഉന്തിത്തള്ളി പറഞ്ഞു വിടുന്ന ബന്ധുക്കളുടെ കാലത്ത് കുഞ്ഞുങ്ങളില്ലാതെയും ഒരു ജീവിതം സാധ്യമാകുമെന്ന് അവരെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം വൈദ്യ സമൂഹത്തിന് ഉണ്ടെന്ന് പറയുകയാണ് ശരണ്യ. ദാമ്പത്യത്തിന്റെ പൂര്‍ണത, സ്ത്രീത്വത്തിന്റെ അവസാനവാക്ക് എന്നിങ്ങനെ പരമ്പരാഗതമായി അടിച്ചേല്‍പ്പിക്കപ്പെട്ട ഭാരവും പേറിയാണ് ഓരോ ദമ്പതികളും ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ കയറിയിറങ്ങുന്നതെന്നും ശരണ്യ ഓര്‍മ്മിപ്പിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

ഇന്‍ഫര്‍ട്ടിലിറ്റി ക്ലിനിക്കുകളിലേക്കും എ വി എഫ് സെന്ററുകളിലേക്കും ദമ്പതികളെ റഫര്‍ ചെയ്ത് വിടുമ്പോള്‍ കുഞ്ഞുങ്ങളില്ലാതെയും ഒരു ജീവിതം സാധ്യമാകുമെന്ന് അവരെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം വൈദ്യ സമൂഹത്തിന് ഉണ്ട്. ഇരുപത്തേഴാം വയസില്‍ നീണ്ട ആറേഴുകൊല്ലത്തെ ഇന്‍ഫര്‍ട്ടിലിറ്റി ട്രീറ്റ്മെന്റിന് ശേഷം സ്തനാര്‍ബുദം വന്ന് മാസ്ടെക്ടമി ചെയ്യേണ്ടിവന്ന ഒരു സുഹൃത്തിനോട് ഇത്രയെങ്കിലും കമ്യൂണിക്കേറ്റ് ചെയ്യണ്ട ഉത്തരവാദിത്വം എനിക്കുമുണ്ടായിരുന്നു. എന്തുകൊണ്ടോ സാധിച്ചില്ല. ദാമ്പത്യത്തിന്റെ പൂര്‍ണത, സ്ത്രീത്വത്തിന്റെ അവസാനവാക്ക് എന്നിങ്ങനെ പരമ്പരാഗതമായി അടിച്ചേല്‍പ്പിക്കപ്പെട്ട ഭാരവും പേറിയാണ് ഓരോ ദമ്പതികളും ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ ദീര്‍ഘകാലം കയറിയിറങ്ങുന്നത്അ. മ്മയാകുന്നതിലൂടെ സ്ത്രീ പൂര്‍ണമാകുന്നു എന്ന അബദ്ധധാരണ ഒരു വിഷംപോലെ സമൂഹം ഓരോ കൗമാരക്കാരിയിലേക്കും കുത്തിവെയ്ക്കുന്നു. വിവാഹം കഴിക്കുന്നത് തന്നെ കുഞ്ഞുണ്ടാവാന്‍ വേണ്ടി മാത്രമാണെന്ന മിഥ്യാ ബോധം പേറുന്ന അനേകം പെണ്‍കുട്ടികള്‍ നമുക്കിടയില്‍ ഇപ്പോളും ജീവിയ്ക്കുന്നു. desired child ന് പകരം demanded child കള്‍ ആണ് മിക്കയിടത്തും ജനിക്കുന്നത്. വീട്ടുകാരുടെ, ചുറ്റുമുള്ളവരുടെ ,സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒരു കുഞ്ഞുണ്ടാവാതെ മുന്നോട്ട് പോവാന്‍ കഴിയാത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് രണ്ടുപേര്‍ എത്തിച്ചേരുന്നു. പിന്നീടുള്ള ഓട്ടത്തില്‍ അവനവന്റെ ആരോഗ്യം പ്രായം കോംപ്ലിക്കേഷന്‍സ് ഇതെല്ലാം മറന്ന്കൊണ്ട് മരുന്നും സര്‍ജറികളുമായി ആശുപത്രികളില്‍ സ്ഥിരതാമസക്കാരാവുന്നു. കുഞ്ഞുങ്ങള്‍ വേണ്ടെന്ന തീരുമാനത്തില്‍ പത്തിരുപത് കൊല്ലമായി സന്തോഷമായി ജീവിതം നയിക്കുന്ന രണ്ടുപേരെ നേരിട്ടറിയാം. അവരുടെ ലോകത്തില്‍ മറ്റൊരാള്‍ (കുഞ്ഞുപോലും ) വേണ്ട എന്നുള്ളത് ആ ദമ്പതികള്‍ രണ്ടുപേരും ചേര്‍ന്നെടുത്ത തീരുമാനം ആണ്. അതിനുള്ള അവസരം അവര്‍ സമൂഹത്തിനോ കുടുംബക്കാര്‍ക്കോ വിട്ട് കൊടുത്തില്ല എന്നയിടത്താണ് അവര്‍ മാതൃകാദമ്പതികള്‍ ആവുന്നത്. അകവും പുറവുമറിഞ്ഞ് ഒരാളെ സ്നേഹിക്കാന്‍ ഒരു ജന്‍മം തന്നെ തികയില്ലെന്ന അഭിപ്രായമുള്ളവര്‍ക്കിടയില്‍ ഒരു കുഞ്ഞ് പോലും അധികപ്പറ്റായിപ്പോകുന്ന അവസരങ്ങളുണ്ട്. അങ്ങനെയൊരിടത്ത് അത്തരം ക്ലേശങ്ങളെ ഒഴിവാക്കുന്നത് തന്നെയാണ് ഔചിത്യം. ഈ ലോകത്തിന് വേണ്ടത് രണ്ടുപേരുടെ ശാരീരിക ശമനത്തിന്റെ ബൈ പ്രൊഡക്ടുകളോ മാനസിക സമ്മര്‍ദ്ദത്തിന്റെ ടെസ്റ്റ്ട്യൂബ് ശിശുക്കളോ അല്ല. പൂര്‍ണ ശാരീരിക മാനസിക വളര്‍ച്ചയില്‍ ഒരു ജനനവും ജീവിതവും സാധ്യമാവേണ്ടത് ഒാരോ കുട്ടിയുടെയും അവകാശമാണ്. desired child എന്ന ആശയത്തിന്റെ പ്രസക്തി എത്രയാണെന്ന് ഇന്നത്തെ antisocial ആളുകളില്‍ നിന്ന് തന്നെ മനസിലാക്കാവുന്നതാണ്. ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നവരും സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ കുഞ്ഞിന് വേണ്ടി നെട്ടോട്ടമോടുന്നവരും നാളെയൊരുപക്ഷേ കുഞ്ഞുങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ച് പോയേക്കാം ? എന്തിന് എന്നെ ജനിപ്പിച്ചു എന്ന പേരില്‍ ഈയിടെ പുറംരാജ്യത്തെവിടെയോ ഒരു കുട്ടി അച്ഛനമ്മമാര്‍ക്കെതിരെ കേസ്കൊടുത്ത ലോകമാണിത്.. കുഞ്ഞുങ്ങളുടെ ആന്തരികവും ബാഹ്യവുമായ സ്വാസ്ഥ്യം ഉറപ്പുവരുത്താതെ അങ്ങനെയൊരു ബാധ്യത ഏറ്റെടുക്കേണ്ടതില്ലെന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. പാരന്റിംഗ് എന്നത് മറ്റ് കാര്യങ്ങള്‍ പോലെ പിന്നീടൊരിക്കലേക്ക് മാറ്റിവെച്ചോ മറ്റൊരാളെക്കൊണ്ടോ ചെയ്യിക്കാവുന്ന ഒന്നല്ല. അത് സമൂഹത്തിന് ഉപകാരപ്പെടുന്ന ഒരു വ്യക്തിയെ ഉണ്ടാക്കിയെടുക്കുന്ന ബൃഹത്തായ ചുമതലാബോധം ആണ്. അതിനെ ഏറ്റവും കൃത്യമായും കണിശമായും കൈകാര്യം ചെയ്യേണ്ടത് നാളെയുടെ കൂടെ ആവശ്യമാണ്..
ആയിരമായിരം desired child കള്‍ ഈ ഭൂമിയില്‍ പിറന്നുവീഴട്ടെ.
പഴിപറയാതെ പരസ്പരം കുറ്റപ്പെടുത്താതെ കുഞ്ഞുങ്ങളില്ലാത്ത ദാമ്പത്യങ്ങളും മുന്നോട്ട് പോകട്ടെ. ഈ ലോകം നമുക്കെല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ♥

Exit mobile version