ധനമന്ത്രി തോമസ് ഐസക്കിനെതിരെ 10 കോടി രൂപയുടെ മാനനഷ്ട കേസുമായി പിഎസ് ശ്രീധരന്‍പിള്ള

ദേശീയപാതാ വികസനത്തിന് വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ സ്ഥലം ഏറ്റെടുക്കുന്നതില്‍ സാവകാശംതേടി സമരസമിതി ശ്രീധരന്‍പിള്ളയ്ക്ക് നിവേദനം നല്‍കിയിരുന്നു.

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ 10 കോടി രൂപയുടെ മാനനഷ്ട കേസുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ദേശീയപാതാ വികസനം അട്ടിമറിച്ചെന്ന് ആരോപിച്ചുള്ള മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാണിച്ചാണ് ശ്രീധരന്‍പിള്ള നിയമ നടപടിക്ക് ഒരുങ്ങുന്നത്.

ഫേസ്ബുക്കില്‍ തനിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് തോമസ് ഐസക്ക് മാപ്പ് പറയണമെന്നാണ് പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം. അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും ശ്രീധരന്‍പിള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലടക്കം തനിക്കും പാര്‍ട്ടിക്കും ഉണ്ടായ ആക്ഷേപങ്ങളുമായി ബന്ധപ്പെട്ട് പതിനൊന്ന് കേസുകളുമായി മുന്നോട്ട് പോകാനാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയപാതാ വികസനത്തിന് വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ സ്ഥലം ഏറ്റെടുക്കുന്നതില്‍ സാവകാശംതേടി സമരസമിതി ശ്രീധരന്‍പിള്ളയ്ക്ക് നിവേദനം നല്‍കിയിരുന്നു. നിവേദനത്തോടൊപ്പം കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ സ്ഥലം ഏറ്റെടുക്കുന്നത് നിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞതിനെതിരേയായിരുന്നു മന്ത്രിയുടെ കുറിപ്പ്.

പിള്ളയെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹികമായി ബഹിഷ്‌കരിക്കണമെന്നും മന്ത്രി എഴുതി. ഇതെല്ലാമാണ് ശ്രീധരന്‍പിള്ളയെ ചൊടിപ്പിച്ചതും, നിയമനടപടിക്ക് ഒരുങ്ങാന്‍ ഇടയായതും. നഷ്ടപരിഹാരത്തുക ശബരിമല സമരത്തിന്റെ പേരില്‍ പോലീസ് വേട്ടയാടുന്നവരുടെ സംരക്ഷണത്തിന് ചെലവിടുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Exit mobile version