മരിച്ചുവെന്ന് പ്രചാരണം; അസഭ്യത്തിനു പുറമേ ആദരാഞ്ജലികള്‍! മധുപാലിനെതിരെ വീണ്ടും സൈബര്‍ ആക്രമണം

സംവിധായകനും നടനുമായ മധുപാലിനെതിരെ സോഷ്യല്‍ മീഡിയില്‍ പൊങ്കാല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലും പ്രൊഫൈലിലുമാണ് നൂറുകണക്കിന് ആളുകള്‍ അസഭ്യം വര്‍ഷം ചൊരിയുന്നത്.

തിരുവനന്തപുരം: സംവിധായകനും നടനുമായ മധുപാലിനെതിരെ സോഷ്യല്‍ മീഡിയില്‍ പൊങ്കാല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലും പ്രൊഫൈലിലുമാണ് നൂറുകണക്കിന് ആളുകള്‍ അസഭ്യം വര്‍ഷം ചൊരിയുന്നത്.

‘നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്. ജീവനുള്ള മനുഷ്യര്‍ക്ക് ഇവിടെ ജീവിക്കാനാകണം, ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നാം കണ്ടതാണ്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടത്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ, മനുഷ്യനെ മതത്തിന്റെ ചതുരത്തില്‍ നിര്‍ത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇടതു പക്ഷത്തെ അനുകൂലിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്.

തുടര്‍ന്ന് മധുപാലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് വലിയ സൈബര്‍ പ്രചാരണം നടന്നിരുന്നു. മധുപാല്‍ മരിച്ചു എന്ന വാര്‍ത്തയും സൈബര്‍ അക്രമികള്‍ പ്രചരിപ്പിച്ചു. ഇതേ തുടര്‍ന്ന് ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് മധുപാല്‍ പറഞ്ഞതായി ഒരുപറ്റം ആളുകള്‍ പ്രചരിപ്പിച്ചു. താന്‍ പറഞ്ഞത് മനസിലാക്കാനുള്ള ആ സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ ഉള്‍ക്കൊള്ളുന്നുവെന്ന് മധുപാല്‍ ഫേസ്ബുക്കില്‍ ഏപ്രില്‍ മാസം 21ന് ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മൂന്ന് ദിവസം ബാക്കി നില്‍ക്കെ മധുപാലിനെതിരെ വീണ്ടും സൈബര്‍ ആക്രമണം നടത്തുകയാണ് സോഷ്യല്‍ മീഡിയ. പരിഹാസത്തിനും അസഭ്യത്തിനും പുറമേ മധുപാലിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. മധുപാലിന്റെ സിനിമയായ ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ പ്രമോഷണല്‍ പോസ്റ്ററുകള്‍ക്ക് കീഴെയും അസഭ്യ കമന്റുകള്‍ പ്രവഹിക്കുകയാണ്.

Exit mobile version