മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണം ; ഡബ്ല്യൂസിസി നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചൂഷണ, അതിക്രമ പരാതികള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പരാതി പരിഹാര സംവിധാനം അത്യാവശ്യമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു

കൊച്ചി: ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടും സിനിമാ സംഘടനകളോടും കോടതി ആവശ്യപ്പെട്ടിരുന്നു.

റിമ കല്ലിങ്കലും പത്മപ്രിയയുമാണ് മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ഡബ്ല്യൂസിസിക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാറിനെയും അമ്മ സംഘടനയേയും എതിര്‍ കക്ഷിയാക്കിയിട്ടുളളതാണ് ഹര്‍ജി.

നിലവില്‍ ഇതിനായി വനിതകള്‍ അടങ്ങിയ മൂന്നംഗ സമിതി ഉണ്ടെന്ന് താരസംഘടനയായ അമ്മ കോടതിയെ അറിയിക്കും. അതേസമയം ഡബ്ല്യൂസിസിയെ പിന്തുണയ്ക്കുന്ന നിലപാടാകും കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുക.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചൂഷണ, അതിക്രമ പരാതികള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പരാതി പരിഹാര സംവിധാനം അത്യാവശ്യമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

Exit mobile version