നീനുവിനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പിതാവ് ചാക്കോ തന്നെ സമീപിച്ചിരുന്നു; വെളിപ്പെടുത്തി കെവിന്റെ പിതാവ്

കെവിനെ തട്ടിക്കൊണ്ട് പോകുന്നതിന് രണ്ട് ദിവസം മുമ്പാണ് വന്ന് കണ്ടതെന്ന് ജോസഫ് പറയുന്നു.

കോട്ടയം: നീനുവിനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പിതാവ് ചാക്കോ തന്നെ സമീപിച്ചിരുന്നതായി കെവിന്റെ പിതാവ് ജോസഫിന്റെ മൊഴി. കെവിന്‍ കൊലക്കേസിന്റെ വിചാരണ ഇന്നലെ ജില്ലാ സെക്ഷന്‍സ് കോടതിയില്‍ വീണ്ടും ആരംഭിച്ചപ്പോഴാണ് ജോസഫ് മൊഴി നല്‍കിയത്.

കെവിനെ തട്ടിക്കൊണ്ട് പോകുന്നതിന് രണ്ട് ദിവസം മുമ്പാണ് വന്ന് കണ്ടതെന്ന് ജോസഫ് പറയുന്നു. കഴിഞ്ഞ വര്‍ഷം മേയ് 25നാണ് ചവിട്ടുവരിയിലെ വര്‍ക്ക്ഷോപ്പില്‍ വന്ന് ചാക്കോ തന്നെ കണ്ടതെന്ന് ജോസഫ് പറയുന്നു. 26ന് നാലാം പ്രതി റിയാസും നീനുവിന്റെ മാതൃസഹോദരിയും വീട്ടില്‍വന്നതായും, 27 നു പുലര്‍ച്ചെ കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും ജോസഫ് മൊഴി നല്‍കി.

ഇതിനു പിന്നാലെ ഗാന്ധി നഗര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും, എന്നാല്‍ എസ്‌ഐ പരാതി കാര്യമായി എടുത്തില്ലെന്നും പിതാവ് ജോസഫ് ആരോപിച്ചു. പോലീസ് സ്റ്റേഷനില്‍ വച്ചാണ് നീനുവിനെ ആദ്യം കണ്ടതെന്നും ജോസഫ് പറയുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ രാത്രിയില്‍ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ സാനു ചാക്കോയെയും മൂന്നാം പ്രതി ഇഷാനെയും മാന്നാനത്തിനു സമീപം കണ്ടതായി സിവില്‍ പോലീസ് ഓഫീസര്‍ അജയകുമാറും മൊഴി നല്‍കി.

Exit mobile version