മന്ത്രവാദിയെ വിശ്വസിച്ച് പേവിഷ ബാധയേറ്റ കുട്ടിക്ക് ചികിത്സ നല്‍കാതെ മാതാപിതാക്കളുടെ ക്രൂരത; ഒടുവില്‍ എട്ടുവയസുകാരന് ദാരുണാന്ത്യം; പ്രതിഷേധിച്ച് നാട്ടുകാര്‍

കുട്ടിക്ക് അവശ്യചികിത്സ നല്‍കാതെ മരണത്തിലേക്ക് തള്ളിവിട്ട് മാതാപിതാക്കളുടെ ക്രൂരത.

തിരുവനന്തപുരം: പേവിഷ ബാധയേറ്റെന്ന് സംശയിക്കുന്ന കുട്ടിക്ക് അവശ്യചികിത്സ നല്‍കാതെ മരണത്തിലേക്ക് തള്ളിവിട്ട് മാതാപിതാക്കളുടെ ക്രൂരത. ചികിത്സ നിഷേധിച്ചത് കൊണ്ട് എട്ടുവയസുകാരന്‍ മരിച്ചെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വെഞ്ഞാറമൂട് വെമ്പയം തലയേല്‍ നൂറേക്കര്‍ പിണറുംകുഴി വീട്ടില്‍ മണിക്കുട്ടന്റെയും റീനയുടെയും മകന്‍ അഭിഷേകാണ് തക്കസമയത്ത് ചികിത്സകിട്ടാതെ മരിച്ചത്.

പേവിഷബാധയാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച കുട്ടിയെ തീര്‍ത്തും അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനു പകരം, കുട്ടിക്ക് ബാധകയറിയതാണെന്നു വാദിച്ച് മാതാപിതാക്കള്‍ കുട്ടിയെ മന്ത്രവാദിയെ കാണിക്കുകയും നൂല്‍ ജപിച്ചുവാങ്ങിക്കുകയും ചെയ്യുകയായിരുന്നു.

എന്നാല്‍ വ്യാഴാഴ്ചയോടെ തീര്‍ത്തും അവശനായ കുട്ടിയെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോകുകയും പനിക്കുള്ള മരുന്ന് വാങ്ങിക്കുകയും ചെയ്തു. കുട്ടി വീണ്ടും അവശനായതോടെ രാത്രിയോടെ വീണ്ടും കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയുമായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കുട്ടിക്ക് പേവിഷ ബാധയേറ്റതാകാമെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടിലേക്ക് തിരിച്ചെത്തിച്ച കുട്ടി പുലര്‍ച്ചേ മരിക്കുകയായിരുന്നു. തുടര്‍ന്ന് സംഘടിച്ച നാട്ടുകാര്‍ ഇടപ്പെട്ട് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അഭിഷേക് മരിച്ചത് പേവിഷബാധയേറ്റാണെന്ന് സംശയം പ്രകടിപ്പിച്ചതോടെ കുട്ടിയുടെ വീട്ടുകാര്‍ക്കും പരിസരവാസികളുമടക്കം 15 പേര്‍ക്ക് പേവിഷബാധയ്ക്ക് പ്രതിരോധ കുത്തിവെപ്പെടുത്തു.

Exit mobile version