ഇന്ന് കൊട്ടിക്കലാശം; ചൊവ്വാഴ്ച കേരളം പോളിങ് ബൂത്തിലേക്ക്

തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധി ഒഴികെയുള്ള 20 ലോക്‌സഭ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പോളിങ് നടക്കുക. ഇതിനു മുന്നോടിയായി രാവിലെ ആറിന് ബൂത്തുകളില്‍ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക്‌പോള്‍ നടത്തി വോട്ടിങ് യന്ത്രങ്ങളുടെ കൃത്യത ഉറപ്പാക്കും.

പോളിങ് അവസാനിക്കുന്ന ആറു മണിക്ക് ക്യൂവിലുള്ളവര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കും. അതിനുശേഷം എത്തുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള പതിമൂന്ന് രേഖകള്‍ വോട്ടിങിനായി ഉപയോഗിക്കാം. ഇതില്ലാത്തവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കില്ല.

സംസ്ഥാനത്ത് 831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. 219 ബൂത്തുകളില്‍ മാവോവാദി ഭീഷണിയുള്ളതായി വിലയിരുത്തിയിട്ടുണ്ട്. ഇതില്‍ 72 ബൂത്തുകള്‍ വയനാട്ടിലും 67 എണ്ണം മലപ്പുറത്തും 39 എണ്ണം കണ്ണൂരിലുമാണ്. കോഴിക്കോട്ടെ 41 ബൂത്തുകളും ഈ ഗണത്തില്‍പ്പെടുന്നു. 57 കമ്പനി കേന്ദ്രസേനയെയാണ് കേരളത്തില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

Exit mobile version