ഇടതുമുന്നണി ജയിക്കണം; 20 മണ്ഡലങ്ങളില്‍ പിന്തുണ പ്രഖ്യാപിച്ച് അഖില കേരള വിശ്വകര്‍മ്മ മഹാസഭ

കല്‍പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍ മാത്രമാണ് ഉള്ളത്. ഇതിനിടെ ജയമുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികളും മുന്നണികളും കഠിനമായി ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളില്‍ ഇടതുമുന്നണിയെ വിജയിപ്പിക്കാനുള്ള തത്രപ്പാടിലാണ് അഖില കേരള വിശ്വകര്‍മ്മ മഹാസഭ എന്നാണ് വിവരം. കഴിഞ്ഞ 16 വര്‍ഷം സഭ കൈക്കൊണ്ട രാഷ്ട്രീയ നിലപാടില്‍നിന്നും തികച്ചും ഭിന്നമായി തീരുമാനം. ഐക്യ ജനാതിപത്യ മുന്നണിയെ പിന്താങ്ങുന്ന നിലപാടാണ് സഭ സ്വീകരിച്ചിരുന്നത്.

സമുദായത്തിന് അര്‍ഹതപ്പെട്ട ജനാധിപത്യ അവകാശങ്ങള്‍ തുല്യനീതി -അവസരസമത്വം ഭരണപങ്കാളിത്തം ഇവ നേടിയെടുക്കുന്നതിന് വേണ്ടിയാണ് സഭയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. 45 ലക്ഷത്തോളം വരുന്ന വിശ്വകര്‍മ്മ സമുദായത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പലതും പരിഹാരമില്ലാതെ തുടരുകയാണ്.

സഭയുടെ നിരവധി അവകാശങ്ങള്‍ക്ക് വേണ്ടി പ്രസിഡന്റ് അഡ്വ. പിആര്‍ ദേവദാസ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് സഭയുടെ 10 അടിയന്തിര ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം മുഖ്യമന്ത്രിക്ക് നല്‍കി. സമുദായത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി 100 കോടിയുടെ ഒരു പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ അപേക്ഷ അംഗീകരിച്ച് പ്രാരംഭം എന്ന നിലയില്‍ 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

അവഗണിക്കപ്പെട്ട ഒരു പിന്നോക്ക് സമുദായം എന്ന നിലയില്‍ പരമ്പരാഗത തൊഴില്‍ സമുദായത്തെ സഹായിക്കാനാവശ്യമായ എല്ലാ നടപടികളുമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version