തെങ്ങുമുറിക്കുന്നതിനിടെ തലചുറ്റി അബോധാവസ്ഥയിലായി; യുവാവിനെ സാഹസികമായി രക്ഷിച്ചത് അയല്‍വാസി

പാലയ്ക്കല്‍ ഗ്രീന്‍വാലി റോഡില്‍ കുണ്ടിനി സതീശന്റെ വീട്ടില്‍ രാവിലെ എട്ടേകാലോടെയാണ് സംഭവം. തെങ്ങുമുറിക്കാനായി തെങ്ങിന്റെ മുകളില്‍ അരഭാഗം കയര്‍ചേര്‍ത്തു കെട്ടിയാണു പണി തുടങ്ങിയത്

തൃശ്ശൂര്‍: പാലയ്ക്കലില്‍ തെങ്ങുമുറിക്കുന്നതിനിടെ തലചുറ്റി അബോധാവസ്ഥയിലായ യുവാവിന് രക്ഷകനായി എത്തി അയല്‍വാസി. തൃപ്രയാര്‍ കുന്നത്തുവീട്ടില്‍ ശരത് (40) ആണ് തെങ്ങുമുറിക്കാന്‍ മുകളില്‍ കയറിയത്.
പാലയ്ക്കല്‍ ഗ്രീന്‍വാലി റോഡില്‍ കുണ്ടിനി സതീശന്റെ വീട്ടില്‍ രാവിലെ എട്ടേകാലോടെയാണ് സംഭവം.
തെങ്ങുമുറിക്കാനായി തെങ്ങിന്റെ മുകളില്‍ അരഭാഗം കയര്‍ചേര്‍ത്തു കെട്ടിയാണു പണി തുടങ്ങിയത്.

ഓല വെട്ടിമാറ്റുന്നതിനിടെ ശരത്തിന് തലചുറ്റല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. തെങ്ങില്‍ തൂങ്ങി കിടന്ന ശരത്തിനെ കണ്ട് വീട്ടുകാര്‍ ബഹളം വെച്ച് ആളെ കൂട്ടി. അയല്‍വാസികളായ വൈദ്യക്കാരന്‍ ജോഷിയും സഹോദരന്‍ ജോജുവുമാണ് ബഹളം കേട്ട് ആദ്യമെത്തിയത്. ശരത്തിന്റെ കാലില്‍ നിന്ന് ഊരിവീണ തളപ്പും കയറും ഉപയോഗിച്ച് ജോഷി തെങ്ങില്‍ കയറി.

തുടര്‍ന്ന് ജോഷി ശരത്തിനെ കയര്‍ല ഉപയോഗിച്ച് ശരീരം തെങ്ങിനോട് ചേര്‍ത്ത് വടിവച്ചുകെട്ടി. ശേഷം ശരത്തിനെ നേരെ ഇരുത്തി ഇരുകൈകള്‍ കൊണ്ടും വട്ടംചുറ്റിപ്പിടിച്ച് ജോഷിയും ഇരുന്നു. പിന്നിട്
അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തി കോണി ഉപയോഗിച്ച് തെങ്ങില്‍ കയറി കയറുകൊണ്ടു കസേരക്കെട്ട് (ചെയര്‍ നോട്ട്) ഉണ്ടാക്കി ശരത്തിനെ താഴെ എത്തിക്കുകയായിരുന്നു.

ലാഡര്‍ വഴി ജോഷിയും താഴെയിറങ്ങി. ആക്ട്‌സിന്റെ ചേര്‍പ്പ് മേഖലാ അംഗവും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമാണു ജോഷി. വീട്ടില്‍ തെങ്ങു കയറിയുള്ള പരിചയമാണ് ജോഷിക്കു രക്ഷാപ്രവര്‍ത്തനത്തിനു സഹായമായത്.

Exit mobile version