വിശപ്പ് സഹിക്കാനായില്ല, ഭക്ഷണം കഴിക്കാൻ സഹായം ചോദിച്ചെത്തിയ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; കാസർകോട് 3 പേർ അറസ്റ്റിൽ

കാസർകോട്: വിശപ്പ് സഹിക്കാനാവാതെ ഭക്ഷണം കഴിക്കാൻ പണം ചോദിച്ചെത്തിയ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. 19കാരിയാണ് മൃഗീയമായി പീഡിപ്പിക്കപ്പെട്ടത്. പട്ളയിലെ ജെ. ഷൈനിത്ത്കുമാർ (30), ഉളിയത്തടുക്കയിലെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന എൻ. പ്രശാന്ത് (43), ഉപ്പള മംഗൽപ്പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ പ്രദേശവാസിയായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്.

തുടർന്ന് പ്രണയംനടിച്ച് അയാൾ പല സ്ഥലത്തേക്കും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും മറ്റുള്ളവർക്ക് പങ്കുവെക്കുകയുമായിരുന്നു. മയക്കുമരുന്ന് നൽകിയും പ്രലോഭിപ്പിച്ചുമാണ് പെൺകുട്ടിയെ ഇരയാക്കിയത്. വിദ്യാനഗർ പോലീസ് സ്റ്റേഷൻപരിധിയിലാണ് സംഭവം. സാമ്പത്തികപിന്നാക്കാവസ്ഥ ചൂഷണംചെയ്താണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.

ചെർക്കള, കാസർകോട്, മംഗളൂരു, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചെന്നാണ് പെൺകുട്ടി നൽകിയ മൊഴി. ഒരുതവണ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്. തുടർച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയപ്പോൾ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി താൻ നേരിട്ട പീഡനാനുഭവം വെളിപ്പെടുത്തിയത്.

Exit mobile version