ബിജെപിയുടെ പ്രകടപത്രികയില്‍ ശബരിമല, കേരളത്തില്‍ ശബരിമല തെരഞ്ഞടുപ്പ് വിഷയമാകരുത്, എന്നാല്‍ കേന്ദ്രത്തിലോ..? വിവാദം പുകയുന്നു

തിരുവനന്തപുരം: ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രകടനപത്രിക വിവാദത്തിലേക്കെന്ന് സൂചന. ‘സങ്കല്‍പ് പത്ര’ എന്ന പേരില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ ശബരിമല വിഷയവും പ്രതിപാതിക്കുന്നുണ്ട്. ശബരിമല ആചാരങ്ങളെ സംരക്ഷിച്ചുകൊള്ളാം എന്നാണ് ബിജെപി നല്‍കുന്ന വാഗ്ദാനം. അതേസമയം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ശബരിമല വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കര്‍ശനമയി പറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പ്രകടനപത്രിക വിവാദമാകുന്നത്.

ശബരിമലയുടെ ചിത്രമോ പോലീസ് നടപടിയുടെ ചിത്രമോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നത്. അയ്യപ്പന്റെ പേരില്‍ വോട്ടു പിടിക്കരുതെന്നും ആരാധനാലയങ്ങളെ പ്രചാരണത്തിന് ഉപയോഗിക്കാനാവില്ലെന്നും മതത്തിന്റെ പേരില്‍ വോട്ടു തേടരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല അതിര് കടന്ന് ശബരിമല വിഷയം ഉപയോഗിച്ചാല്‍ ഇടപെടുമെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. സംസ്ഥാനത്തി ഇത്രയും കര്‍ശനമായി നിലപാട് തുടരുമ്പോള്‍ ബിജെപി കേന്ദ്ര നേതൃത്വം അഖിലേന്ത്യാടിസ്ഥാനത്തില്‍ പുറത്തിറക്കിയ പ്രകടന പത്രികയില്‍ ശബരിമല വിഷയം ആയുധമാക്കുന്നത് ശരിയാണോ.?

അതേസമയം ശബരിമലയുടെയും അയ്യപ്പന്റെയും പേര് ചൂണ്ടികാണിച്ച് പ്രചരണം നടത്തിയ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ നോട്ടീസ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ചായിരുന്നു നോട്ടീസ് നല്‍കിയത്. എന്നാല്‍ അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിക്കുന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞിരുന്നു.

ഈ വിഷയത്തില്‍ മറുപടി ഇന്ന് സുരേഷ്‌ഗോപി കളക്ടര്‍ക്ക് നല്‍കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കഴിഞ്ഞു

Exit mobile version