അയ്യായിരത്തില്‍ നിന്ന് 25,000 രൂപയാക്കി, മത്സ്യ ബന്ധന ബോട്ടുകളുടെ ലൈസന്‍സ് ഫീസ് കുത്തനെ കൂട്ടി; സമരം ചെയ്യുമെന്ന് ബോട്ടുടമകള്‍

ഇരുപത്തിയഞ്ച് മീറ്ററിന് മുകളില്‍ വലിപ്പമുള്ള ബോട്ടുകള്‍ക്ക് 10,001 രൂപ മാത്രമുണ്ടായിരുന്ന ഫീസ് ഒറ്റയടിക്ക് 50,000 രൂപയാക്കി

തിരുവനന്തപുരം: സര്‍ക്കാര്‍ മത്സ്യ ബന്ധന ബോട്ടുകളുടെ ലൈസന്‍സ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ബോട്ടുടമകള്‍. മത്സ്യബന്ധന ബോട്ടുകള്‍ ഓരോ വര്‍ഷവും അടയ്‌ക്കേണ്ട ലൈസന്‍സ് ഫീസാണ് സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇരുപത്തിയഞ്ച് മീറ്ററിന് മുകളില്‍ വലിപ്പമുള്ള ബോട്ടുകള്‍ക്ക് 10,001 രൂപ മാത്രമുണ്ടായിരുന്ന ഫീസ് ഒറ്റയടിക്ക് 50,000 രൂപയാക്കി. ഇരുപത് മീറ്റര്‍ മുതല്‍ 24.99 മീറ്റര്‍ വരെ വലിപ്പമുള്ള ബോട്ടുകളുടെ ഫീസ് അയ്യായിരത്തില്‍ നിന്ന് 25,000 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 15 മുതല്‍ 19.99 മീറ്റര്‍ വരെയുള്ള ബോട്ടുകള്‍ ഇനി എല്ലാ വര്‍ഷവും 10,000 രൂപ വീതം ലൈസന്‍സ് ഫീസ് അടക്കണം. നേരത്തെ ഇത് 4500 രൂപ മാത്രമായിരുന്നു.

ലൈസന്‍സ് ഫീസിലെ ഭീമമായ വര്‍ധന ബോട്ടുടമകളെ ആശങ്കയിലാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ബോട്ടുടമകള്‍. സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി അടുത്തയാഴ്ച്ച യോഗം ചേരും. കേരളത്തില്‍ മാത്രമാണ് ഇത്രയും ഭീമമായ ഫീസ് ഈടാക്കുന്നതെന്ന് ബോട്ടുടമകള്‍ ആരോപിച്ചു.

Exit mobile version