ബോട്ടപകടം: മരിച്ചത് തമിഴ്നാട്, ബംഗാള്‍ സ്വദേശികള്‍; രക്ഷപ്പെട്ടവര്‍ മംഗളൂരു ആശുപത്രിയില്‍, കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

കാസര്‍കോട്: വിദേശ കപ്പലിടിച്ച് തകര്‍ന്ന ബേപ്പൂര്‍ സ്വദേശിയുടെ ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പേരെ മംഗളൂരു വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി.

കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലിലാണ് രക്ഷപ്പെട്ടവരെയും മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങളും മംഗലാപുരത്ത് എത്തിച്ചത്. മരിച്ചവരില്‍ രണ്ട് പേര്‍ തമിഴ്നാട് സ്വദേശികളും ഒരാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ്. കുളച്ചല്‍ സ്വദേശി അലക്‌സാണ്ടറും ഇദ്ദേഹത്തിന്റെ അമ്മാവനുമാണ് മരിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ മാണിക് ദാസും മരിച്ചു.

പശ്ചിമ ബംഗാളില്‍ നിന്നുള്ള സുനില്‍ ദാസ്, രാമേശ്വരം സ്വദേശി വേല്‍മുരുകന്‍ (37) എന്നിവരാണ് രക്ഷപ്പെട്ടത്. ഇവന്‍ വെന്‍ലോക് ആശുപത്രിയില്‍ ചികിത്സയിലാണ്. മംഗലാപുരം തീരത്ത് നിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ വച്ചാണ് വിദേശ കപ്പല്‍ ബോട്ടില്‍ ഇടിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30-ഓടെയാണ് അപകടമുണ്ടായത്.

ബേപ്പൂര്‍ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ള ഐഎഫ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. എപിഎല്‍ ലീ ഹാവ്‌റെ എന്ന വിദേശകപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

അപകടത്തില്‍ തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെ കപ്പലിലെ ജീവനക്കാര്‍ തന്നെയാണ് രക്ഷപ്പെടുത്തിയത്. കപ്പല്‍ ഇപ്പോഴും അപകടസ്ഥലത്ത് തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന 14 പേരില്‍ ഏഴ് പേര്‍ തമിഴ്‌നാട് സ്വദേശികളും ബാക്കിയുള്ളവര്‍ ബംഗാള്‍, ഒഡീഷ സ്വദേശികളുമാണ്. ബോട്ടില്‍ മലയാളികള്‍ ആരും ഉണ്ടായിരുന്നില്ല.

ഞായാറാഴ്ച രാത്രിയാണ് ബോട്ട് ബേപ്പൂരില്‍ നിന്നും പോയത്. 10 ദിവസം മത്സ്യബന്ധനം നടത്തി തിരിച്ചെത്താന്‍ നിശ്ചയിച്ചാണ് ഇവര്‍ പുറംകടലിലേക്ക് പോയത്. കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ രാജ്ദൂത് ബോട്ടും ഹെലികോപ്ടറും തെരച്ചില്‍ തുടരുകയാണ്.

Exit mobile version