മുനമ്പത്ത് വള്ളംമുങ്ങി അപകടം: രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: മുനമ്പത്ത് മത്സ്യത്തൊഴിലാളികളുടെ വളളം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി ശരത്തിന്റെയും ഒപ്പം മറ്റൊരാളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.

രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. നേവി, കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പോലീസ്, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

ബോട്ട് മുങ്ങി നാല് പേരെയാണ് കാണാതായത്. താഹ, മോഹനന്‍, ആലപ്പുഴ സ്വദേശി രാജു, ശരത്ത് എന്നിവരാണ് അപകടത്തില്‍ പെട്ടത്. നന്മ മത്സ്യബന്ധന ബോട്ടിന്റെ കാരിയര്‍ ബോട്ടാണ് അപകടത്തില്‍പെട്ടത്. എളങ്കുന്നപ്പുഴ മാലിപ്പുറം സ്വദേശികളായ ബൈജു, മണിയന്‍, ആലപ്പുഴ സ്വദേശി ആനന്ദ് എന്നിവരെ വെളളിയാഴ്ച രാത്രി എട്ടോടെ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു.

ആകെ ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ബോട്ട് അപകടത്തില്‍ പെട്ടത്. കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.

Exit mobile version