സരിതയെ വിടാതെ സോളാര്‍ കുരുക്ക്; പത്രിക തള്ളി, വയനാട്ടിലും എറണാകുളത്തും മത്സരിക്കാനാകില്ല!

ശിക്ഷ റദ്ധാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ ഇന്ന് പത്തര വരെ സമയം അനുവദിച്ചിരുന്നു.

കൊച്ചി: കൊച്ചിയെയും വയനാടിനെയയും പിടിച്ചു കുലുക്കാന്‍ എത്തിയ സരിത എസ് നായര്‍ക്ക് രണ്ടിടത്തും മത്സരിക്കാനാകില്ല. രണ്ട് മണ്ഡലങ്ങളിലും സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളി. സോളാര്‍ കേസ് തന്നെയാണ് ഇവിടെയും സരിതയെ ചതിച്ചത്. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ ഇതുവരെയും റദ്ദാക്കിയിട്ടില്ല.

ആയതിനാലാണ് നാമനിര്‍ദേശ പത്രിക തള്ളുന്നതെന്ന് വരണാധികാരി അറിയിച്ചു. ശിക്ഷ റദ്ധാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ ഇന്ന് പത്തര വരെ സമയം അനുവദിച്ചിരുന്നു. ഇത് ഹാജരാക്കാന്‍ സരിതയ്ക്ക് സാധിച്ചില്ല. ആയതിനാല്‍ നാമനിര്‍ദേശ പത്രിക തള്ളാന്‍ തീരുമാനിക്കുകയായിരുന്നു.

വ്യാഴ്ചയാണ് വയനാട് മണ്ഡലത്തില്‍ സരിതാ നായര്‍ പത്രിക സമര്‍പ്പിച്ചത്. എറണാകുളത്ത് സമര്‍പ്പിച്ച ശേഷമാണ് വയനാട്ടില്‍ പത്രിക സമര്‍പ്പിച്ചത്. ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പലതവണ രാഹുല്‍ ഗാന്ധിക്ക് ഇ-മെയിലുകള്‍ അയച്ചിട്ടും പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് സരിത പറഞ്ഞിരുന്നു.

Exit mobile version