സരിതയെ ചക്കരക്കൊച്ചേ എന്നാണ് വിളിക്കുന്നത്; കൊച്ചുമകളെപ്പോലെയാണെന്ന് പിസി ജോര്‍ജ്

കോട്ടയം: സ്വകാര്യ ചാനലില്‍ സരിതാ നായരും പിസി ജോര്‍ജുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി പിസി ജോര്‍ജ് രംഗത്ത്. സരിതയെ ഞാന്‍ ചക്കരക്കൊച്ചേ എന്നാണ് വിളിക്കുന്നത്, കാരണം എനിക്കവള്‍ എന്റെ കൊച്ചുമകളെപ്പോലെയാണെന്നാണ് പിസി പറഞ്ഞു.

ഒരു വ്യവസായ സംരഭം നടത്താന്‍ ഇറങ്ങിത്തിരിച്ചിട്ട് കേരളത്തിലെ രാഷ്ട്രീയ നരാധമന്‍മാര്‍ നശിപ്പിച്ചുകളഞ്ഞ ഒരു പാവം സ്ത്രീയാണ് അവരെന്നും പിസി കൂട്ടിച്ചേര്‍ത്തു.

‘പി.സി ജോര്‍ജും സരിതയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് എന്ന് പറയുന്നു. വലിയ ആനക്കാര്യമാണോ? സരിതയുമായി ഞാന്‍ എത്ര കൊല്ലമായി സംസാരിക്കുന്നതാണ്. ഞാന്‍ എന്റെ കൊച്ചുമകളെപ്പോലെ ചക്കരക്കൊച്ചേ, ചക്കരപ്പെണ്ണേ എന്നാണ് വിളിക്കാറ്. എന്താ കാര്യം എന്റെ മകന്റെ മകളെ ഞാന്‍ വിളിക്കുന്നത് ചക്കരക്കൊച്ചേ എന്നാണ്.

നിരപരാധിയായ മാന്യയായ ഒരു പെണ്‍കുട്ടി, വ്യവസായസംരംഭത്തിന് ഇറങ്ങിത്തിരിച്ചിട്ട് ഇവിടുത്തെ രാഷ്ട്രീയത്തിലെ നരാധമന്മാര്‍ നശിപ്പിച്ച ഒരു പാവപ്പെട്ട സ്ത്രീയാണ് അവര്‍. പിണറായിയ്ക്കും വേണേല്‍ ഇനിയവരെ ചാക്കിടാന്‍ പറ്റും. പാവമാണല്ലോ.

ഈ അടുത്ത കാലത്ത് ഞാന്‍ അവരെ വിളിച്ചത് എന്തിനാണെന്ന് പറയാം. അവരെ നശിപ്പിച്ചവര്‍ക്കെതിരെ അവര്‍ കേസുകൊടുത്തിരിക്കുകയാണ്. സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി തന്നെയാണ് ഓര്‍ഡര്‍ ഇട്ടത്. സി.ബി.ഐ എന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്.

ഈ പെണ്‍കുട്ടി കൊടുത്തമൊഴിയില്‍ പി.സി. ജോര്‍ജിന് അറിയാമെന്ന് മൊഴി കൊടുത്തിട്ടുണ്ട്. ഇന്നലെയും എന്നെ സി.ബി.ഐ വിളിച്ചിരുന്നു. എനിക്ക് സമയം കിട്ടാത്തതുകൊണ്ട് പോയിട്ടില്ല. ഞാന്‍ വരാമെന്ന് പറഞ്ഞിരിക്കുകയാണ്. അതാണ് ആ സ്ത്രീയുമായിട്ടുള്ള ബന്ധം. ഞാന്‍ സമീപിച്ച രാഷ്ട്രീയനേതാക്കളെല്ലാം എന്നെ പിച്ചിച്ചീന്തിയപ്പോള്‍ എന്നോട് മാന്യതയോടെ പെരുമാറിയ ആള്‍ പി.സി. ജോര്‍ജാമെന്ന് അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ട്. മനസിലായില്ലേ, അല്ലാതെ ഈ പല ‘മാന്യന്‍’മാരെപ്പോലുള്ള സ്വഭാവക്കാരനല്ല ഞാന്‍.

പിന്നെ സരിതയുടെ കാര്യം. അവര്‍ എന്നെക്കാണണമെന്ന് ആവശ്യപ്പെട്ട് വന്നതാണ്. ഫെബ്രുവരിയില്‍ തൈക്കാട് ഗസ്റ്റ് ഹൗസിലാണ് വന്ന് കണ്ടത്. അവരുടെ കൈപ്പടയില്‍ അവര്‍ എഴുതിയ കത്താണ് ഇത്. ഗസ്റ്റ് ഹൗസില്‍ ഇരുന്ന് എഴുതിയതാണ്. അവിടുത്തെ മുറിയില്‍ കിട്ടുന്ന കടലാസാണ് ഇത്. നീ എഴുതിത്താ മോളേ എന്ന് പറഞ്ഞിട്ട് അവര്‍ എഴുതിത്തന്നതാണെന്നും പിസി പറഞ്ഞു.

Exit mobile version