എസ്എടി ആശുപത്രിയില്‍ മൂന്ന് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കള്‍

യുവതിയുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്നാണ് ബന്ധുക്കളുടെ ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ച മൂന്ന് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. യുവതിയുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. തക്കല സദേശി സ്‌നേഹ റാണിയാണ് മരിച്ചത്. യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച മകള്‍ അഞ്ച് ദിവസമായി വെള്ളം കുടിച്ചിട്ടെന്നും അവള്‍ കുടിക്കാന്‍ ഇത്തിരി വെള്ളം താ അമ്മേ എന്ന് പറഞ്ഞിട്ട് പോലും ആശുപത്രി അധികൃതര്‍ മകള്‍ക്ക് വെള്ളം നല്‍കാന്‍ അനുവദിച്ചില്ലെന്ന് മരിച്ച സ്‌നേഹാറാണിയുടെ അമ്മ പറഞ്ഞു.

സ്‌നേഹാറാണിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിച്ച് ഒരു മാസം കഴിഞ്ഞെന്നും ഇവരെ വേറെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ അതിന് അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. കുട്ടിയ്ക്ക് വളര്‍ച്ചയില്ലാത്തതിനാല്‍ ഗര്‍ഭഛിദ്രം നടത്തേണ്ടി വരുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇന്നലെ ബന്ധുക്കളുടെ അനുമതിയില്ലാതെയാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇതേ തുടര്‍ന്ന് യുവതി ഇന്ന് രാവിലെ തന്നെ മരിച്ചിരുന്നെങ്കിലും വൈകിയാണ് ബന്ധുക്കളെ അറിയിച്ചതെന്നും ആരോപണമുണ്ട്. സ്‌നേഹാറാണിയുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Exit mobile version