പെരിയ ഇരട്ടക്കൊലപാതകം; ക്രൈം ബ്രാഞ്ചിനോട് അന്വേഷണ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി

പത്ത് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദേശം

കൊച്ചി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിലെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ക്രൈം ബ്രാഞ്ചിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് സിബിഐയ്ക്ക് വിടണമെന്ന് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പത്ത് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദേശം. ഹര്‍ജി സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ സിബിഐക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം പന്ത്രണ്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കും.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇരുവരുടെയും മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കാട്ടി കൃപേഷിന്റെ പിതാവ് കൃഷ്ണന്‍, ബാലാമണി, ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍, മാതാവ് ലളിത എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

നേരത്തേ ഇവര്‍ കേസ് സിബിഐ അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നിവേദനം നല്‍കിയിരുന്നുവെങ്കിലും ഫലം ഉണ്ടായില്ല. അതുകൊണ്ടാണ് കേസ് സിബിഐക്ക് വിടാന്‍ ഉത്തരവിടണമെന്ന് ഇവര്‍ ഹര്‍ജി നല്‍കിയത്. ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ മൂന്നംഗസംഘം ഇരുവരെയും തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

Exit mobile version