സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുന്നത് സ്വയം വിരമിക്കല്‍ അപേക്ഷ തീര്‍പ്പാകാത്തതിനാല്‍; ജേക്കബ് തോമസ്

20-20യുടെ പ്രവര്‍ത്തനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയതിനെപ്പറ്റി വിശദീകരണവുമായി ജേക്കബ് തോമസ്. സ്വയം വിരമിക്കല്‍ അപേക്ഷയില്‍ തീര്‍പ്പാകാത്തത് കൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ വിമരമിക്കല്‍ അപേക്ഷ വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു. സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കില്ലെങ്കിലും ജനാധിപത്യ പ്രക്രിയയില്‍ സജീവമായി ഉണ്ടാകുമെന്ന് വ്യക്തമാക്കിയ അദ്ദേഹം 20-20യുടെ പ്രവര്‍ത്തനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പ്രചാരണ രംഗത്ത് ഉണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. സേവന അവകാശം സാധാരണക്കാരായ ജനങ്ങള്‍ക്ക് പോലും കിട്ടാത്ത സാഹചര്യമാണ് നിലവില്‍ സംസ്ഥാനത്ത് ഉള്ളതെന്നും ജേക്കബ് തോമസ് വിമര്‍ശിച്ചു.

Exit mobile version