എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥി പരീക്ഷാ ഹാളില്‍ മലമൂത്ര വിസര്‍ജനം നടത്തിയെന്ന വാര്‍ത്ത വ്യാജമെന്ന് അധ്യാപക സംഘടന

കൊല്ലം: സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കിയ എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ ശൗചാലയം ഉപയോഗിക്കാന്‍ അധ്യാപിക അനുവദിക്കാത്തതിനാല്‍ ഹാളില്‍ വിദ്യാര്‍ത്ഥി മലമൂത്ര വിസര്‍ജനം നടത്തിയെന്ന വാര്‍ത്ത വ്യാജമെന്ന് അധ്യാപക സംഘടന. ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാകമ്മിറ്റിയാണ് പ്രസ്താവനയില്‍ കൊല്ലം കടയ്ക്കലിലെ പൊതുവിദ്യാലയത്തിനെതിരെ ഉയര്‍ന്ന ആരോപണം നിഷേധിച്ചത്. കൂടാതെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച നടന്ന രസതന്ത്രം പരീക്ഷയ്ക്കിടയിലാണ് സംഭവം ഉണ്ടായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഉച്ചയ്ക്ക് 1.45 മുതല്‍ 3.30 വരെയായിരുന്നു പരീക്ഷ. എന്നാല്‍ 3.15നും 3.25നുമിടയില്‍ മാത്രമാണ് കുട്ടിയ്ക്ക് അസ്വസ്ഥത ഉണ്ടായതെന്നും അധ്യാപിക അറിയിച്ചതിനെ തുടര്‍ന്ന് പരീക്ഷ ഡെപ്യൂട്ടി സൂപ്രണ്ടും പ്യൂണും എത്തി വിദ്യാര്‍ത്ഥിയെ ശൗചാലയത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയെന്നും എകെഎസ്ടിയു അറിയിച്ചു.

പൊതുവിദ്യാലയങ്ങളിലേയ്ക്ക് അടുത്ത കാലത്തുണ്ടായ കുട്ടികളുടെ മടങ്ങിവരവ് ചില തല്‍പ്പരകക്ഷികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നാണ് ഇത്തരം വ്യാജവാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നതെന്ന് എകെഎസ്ടിയു ജില്ലാകമ്മിറ്റി യോഗം കുറ്റപ്പെടുത്തി. പൊതുവിദ്യാഭ്യാസ മേഖലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന അത്തരം ശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് യോഗത്തില്‍ പറഞ്ഞു.

Exit mobile version