നടിയെ ആക്രമിച്ച കേസ്; വിചാരണ ഇന്ന് തുടങ്ങും

ഇന്ന് നടക്കുന്ന വിചാരണയില്‍ കേസിലെ മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ സിബിഐ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് എറണാകുളം സിബിഐ കോടതിയില്‍ തുടങ്ങും. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. കേസിന്റെ വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്നുള്ള ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി ഇത്തരത്തില്‍ ഒരു നടപടി എടുത്തത്.

ഇന്ന് നടക്കുന്ന വിചാരണയില്‍ കേസിലെ മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ സിബിഐ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയായ സുനില്‍കുമാര്‍ ഇന്ന് ഹാജരാകുമെങ്കിലും നടന്‍ ദീലീപ് ഹാജരാകാന്‍ സാധ്യതയില്ല. കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കമെന്നാണ് ഹൈക്കോടതി വിചാരണ കോടതിക്ക് നല്‍കിയ നിര്‍ദേശം.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നുണ്ടെന്ന് നേരത്തേ ഹൈക്കോടതി പറഞ്ഞിരുന്നു. കേസിലെ വിചാരണ നടപടികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതിയുടെ ഇത്തരത്തില്‍ പ്രതികരിച്ചത്.

Exit mobile version