നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി ഏപ്രിലില്‍ പരിഗണിക്കും

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഹര്‍ജി ഏപ്രില്‍ 3 ന് പരിഗണിക്കുമെന്ന് കോടതി. ആക്രമിച്ച ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് എംഎം ഖാല്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. അതേസമയം, ദൃശ്യങ്ങള്‍ നടന് കൈമാറിയാല്‍ ആക്രമിക്കപ്പെട്ട നടിക്ക് സ്വതന്ത്രമായി കോടതിയില്‍ മൊഴി നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

മെമ്മറികാര്‍ഡ് സുപ്രധാന രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും വാദമുണ്ട്. എന്നാല്‍ അത് അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹര്‍ജിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

നിലവില്‍ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കേസിന്റെ കുറ്റപത്രവും അനുബന്ധ രേഖകളും കോടതി നല്‍കിയെങ്കിലും മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയിരുന്നില്ല.

Exit mobile version