കലാഭവന്‍ മണിയുടെ വാഹനങ്ങള്‍ വെറുതെ നശിച്ചു പോകുന്നുവോ? നിജസ്ഥിതി വെളിപ്പെടുത്തി സഹോദരന്‍

അന്തരിച്ച പ്രിയതാരം കലാഭവന്‍ മണിയുടെ വാഹനങ്ങള്‍ നശിച്ചു പോകുന്നുവെന്ന രീതിയില്‍ ഒരു ആരാധിക ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു

അന്തരിച്ച പ്രിയതാരം കലാഭവന്‍ മണിയുടെ വാഹനങ്ങള്‍ നശിച്ചു പോകുന്നുവെന്ന രീതിയില്‍ ഒരു ആരാധിക ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഒപ്പം ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു, ഇതിന് മറുപടിയുമായെത്തിയിരിക്കുകയാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍.

പാഡിയുടെ കാര്യത്തിലും വണ്ടികളുടെ കാര്യത്തിലും മണി ചേട്ടന്റെ സ്മൃതി കൂടാരം തുറന്നിടാത്ത കാര്യത്തിലും എന്നെയും കൂടി കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റുകള്‍ കണ്ടിരുന്നു. ഈ കാര്യത്തില്‍ ഞാന്‍ നിസ്സാഹായനാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണെന്നും അതല്ലാതെ എനിക്ക് അതിന് കഴിയുകയില്ലയെന്നും രാമകൃഷ്ണന്‍ കുറിച്ചു. പാഡിയില്‍ സ്മാരകം വേണമെന്നും, മണി ചേട്ടന്റെ സ്മൃതി കുടീരം ജനങ്ങള്‍ക്കായി തുറന്നിടണമെന്നും തന്നെയാണ് കുന്നിശ്ശേരി തറവാട്ടിലെ ഞങ്ങളുടെയെല്ലാം ആഗ്രഹമെന്നും, അത് ബന്ധപ്പെട്ട അവകാശികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘പ്രിയ സ്‌നേഹിതരെ, കുറച്ച് നാളായി സോഷ്യല്‍ മീഡിയയിലൂടെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാകാതെ പാഡിയെ കുറിച്ചും മണി ചേട്ടന്റെ വണ്ടികളെ കുറിച്ചും ഉള്ള പരാമര്‍ശങ്ങള്‍ കാണാനിടയായി. പാഡിയുടെ കാര്യത്തിലും വണ്ടികളുടെ കാര്യത്തിലും മണി ചേട്ടന്റെ സ്മൃതി കൂടാരം തുറന്നിട്ടാത്ത കാര്യത്തിലും എന്നെയും കൂടി കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റുകള്‍ കണ്ടിരുന്നു. ഈ കാര്യത്തില്‍ ഞാന്‍ നിസ്സാഹായനാണ്. കാരണം ഇതിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് തീര്‍ച്ചയായും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണ്. അതല്ലാതെ എനിക്ക് അതിന് കഴിയുകയില്ല.

ഇതിന്റെയെല്ലാം ഉടമസ്ഥവകാശം എന്നിലാണെന്ന് തെറ്റായി ധരിച്ചിരിക്കുന്ന ഒരു പാട് ആളുകള്‍ ഉണ്ട്. സത്യം തുറന്നു പറയട്ടെ ഞങ്ങളുടെ മാതാപിതാക്കള്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ 5 സെന്റ് സ്ഥലത്തിലാണ് ( തറവാട് ) ഞാന്‍ താമസിക്കുന്നത്.മറ്റൊരു സ്വത്തും ഞാനല്ല കൈകാര്യം ചെയ്യുന്നത്; അത് അതിന് അര്‍ഹതപ്പെട്ട അവകാശികളില്‍ തന്നെയാണ് ഉടമസ്ഥവകാശം ഉള്ളത്. സോഷ്യല്‍ മീഡിയയിലൂടെ കുപ്രചരണങ്ങള്‍ ഏറുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതേണ്ടി വന്നത്.

മണി ചേട്ടന്‍ മരിച്ച നാള്‍ മുതല്‍ തുടങ്ങിയതാണ് ഇത്തരം കുപ്രചരണങ്ങള്‍. പാഡിയില്‍ സ്മാരകം വേണമെന്നും, മണി ചേട്ടന്റെ സ്മൃതി കുടീരം ജനങ്ങള്‍ക്കായി തുറന്നിടണമെന്നു തന്നെയാണ് കുന്നിശ്ശേരി തറവാട്ടിലെ ഞങ്ങളുടെയെല്ലാം ആഗ്രഹം. അത് ബന്ധപ്പെട്ട അവകാശികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വണ്ടികളുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഞാനല്ല.ഓട്ടോറിക്ഷയുടെ കാര്യമാണ് ഈ അടുത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ കുപ്രചരണങ്ങള്‍ ഏറിയത്.

ഈ ഓട്ടോറിക്ഷ മണി ചേട്ടന്‍ ഞങ്ങളുടെ മൂത്ത സഹോദരന്റെ മകന് വാങ്ങി കൊടുത്തതാണ്.ഇത് മണി ചേട്ടന്‍ ഉപയോഗിച്ചിരുന്ന വണ്ടിയല്ല. ഒരു മ്യൂസിക്ക് ആല്‍ബത്തില്‍ ഇത് മണി ചേട്ടന്‍ ഉപയോഗിച്ചിട്ടുണ്ട്.മണി ചേട്ടന്‍ ഉപയോഗിച്ച വണ്ടികള്‍ പണ്ടത്തെ ലാബര്‍ട്ട വണ്ടിയാണ്. മണി ചേട്ടന് സ്വന്തമായി ഓട്ടോ ഉണ്ടായിരുന്നില്ല. മറ്റുള്ളവരുടെ വണ്ടിയാണ് മണി ചേട്ടന്‍ ഓടിച്ചിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഓട്ടോറിക്ഷ മണി ചേട്ടന്‍ സഹോദരന്റെ മകന് വാങ്ങി കൊടുത്ത ഓട്ടോറിക്ഷ നേരത്തെ തന്നെ ഓടിപ്പിക്കാന്‍ കഴിയാതെ കിടക്കുകയായിരുന്നു. അതിനിടയിലാണ് പ്രളയം ആ വീടിനെയടക്കം മുക്കി കളഞ്ഞത്. പ്രളയത്തില്‍ മൂത്ത സഹോദരന്റെ വീട് മുങ്ങുകയും വീട് ഒട്ടും തന്നെ താമസ യോഗമല്ലാതാവുകയും അവര്‍ ക്യാമ്പിലേക്ക് താമസം മാറ്റുകയും ചെയ്തു.

ആ വീടിന്റെ മുന്‍പിലാണ് ഈ ഓട്ടോ കിടന്നിരുന്നത്. എന്നാല്‍ ആ വീടിന്റെ അവസ്ഥയോ, വീട്ടുകാരെയോ കുറിച്ച് ആരും അന്വേഷിച്ചില്ല. ഇന്നും ആ വീട് പുതുക്കി പണിയാന്‍ സാധിച്ചിട്ടില്ല. മൂത്ത സഹോദരന്റെ കുടുംബം ഇപ്പോള്‍ മണി ചേട്ടന്‍ പണിയിച്ച കലാഗൃഹത്തിലാണ് താമസം. അതിനിടയിലാണ് ഈ കുപ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴിനടത്തുന്നത്… ഒരു കാര്യം തുറന്നു പറയട്ടെ ഞങ്ങള്‍ സാമ്പത്തികമായി ഏറെ പുറകില്‍ നില്‍ക്കുന്നവരാണ്.മണി ചേട്ടന്‍ മാത്രമായിരുന്നു ഞങ്ങളുടെ ആശ്വാസം.മണി ചേട്ടന്റെ തണലില്‍ ആണ് ഞങ്ങള്‍ ജീവിച്ചത്.കാര്യങ്ങള്‍ അറിഞ്ഞ് മാത്രം കുപ്രചരണങ്ങള്‍ നടത്തുക. ചാലക്കുടിയില്‍ വന്ന് ഒരു ഫോട്ടോ എടുത്ത് ആളാവാന്‍ വേണ്ടി അവനവന് തോന്നുന്ന രീതിയില്‍ പ്രചാരണം നടത്താതിരിക്കുക…… സത്യം വദ … ധര്‍മ്മം ചര..’

Exit mobile version