അനിശ്ചിതത്ത്വങ്ങള്‍ക്ക് വിട, ലീഗിന് 2 ലോകസഭാ സീറ്റില്‍ ഉറപ്പ് കിട്ടി; മലപ്പുറം മണ്ഡലത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും മല്‍സരിക്കും

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫില്‍ ലീഗ് മൂന്ന് സീറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ ബിജെപിക്കെതിരെ ഒറ്റകക്ഷിയാകാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റില്‍ മല്‍സരിക്കേണ്ടി വരുന്നതിനാല്‍ രണ്ടു സീറ്റില്‍ ലീഗിന് മത്സരിക്കാമെന്ന് ധാരണയായി. അതേസമയം നേരത്തെ പൊന്നാനി സീറ്റില്‍ ചെറിയ ആശയക്കുഴപ്പം ഉണ്ടായെങ്കിലും ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായി.

മലപ്പുറം മണ്ഡലത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും മല്‍സരിക്കുമെന്ന് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.

പൊന്നാന്നി മണ്ഡലത്തില്‍ ഇടി മുഹമ്മദ് ബഷീറിനെ മാറ്റി പികെ കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കണമെന്ന് പ്രാദേശിക ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മലപ്പുറം വിട്ട് വിജയസാധ്യത കുറഞ്ഞ പൊന്നാന്നിയില്‍ മല്‍സരിക്കാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറാകാതിരുന്നതാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിപ്പിച്ചത്.

3 സീറ്റ് ആവശ്യപ്പെട്ടെങ്കിലും ബിജെപി ക്കെതിരെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വരേണ്ട രാഷ്ട്രീയ സാഹചര്യമുള്ളതിനാല്‍ ലീഗ് അവകാശവാദം ഉപേക്ഷിക്കുകയാണെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് ഒഴിവുവരുമ്പോള്‍ ലീഗ് അവകാശവാദമുന്നയിക്കുമെന്നും ഇക്കാര്യം കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു

Exit mobile version