കേരള നഴ്‌സിങ് കൗണ്‍സിലിലെ പതിറ്റാണ്ടുകള്‍ നീണ്ട കുത്തകയ്ക്ക് അവസാനം; യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് ഭരണം!

തൃശ്ശൂര്‍: പതിറ്റാണ്ടുകള്‍ നീണ്ട യൂണിയന്റെ കുത്തക ഭരണത്തിന് അവസാനം കുറിച്ച് കേരള നഴ്‌സിംഗ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് തകര്‍പ്പന്‍ വിജയം. എട്ടില്‍ ആറ് സീറ്റിലും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വിജയിച്ചു. രണ്ട് സീറ്റില്‍ മാത്രമാണ് ഔദ്യോഗിക പാനലില്‍ നിന്ന് വിജയിക്കാനായത്. കഴിഞ്ഞ ഡിസംബര്‍ 12ന് ആരംഭിച്ച വോട്ടെടുപ്പ് പ്രക്രിയ മാര്‍ച്ച് അഞ്ചിന് പൂര്‍ത്തിയാക്കിയാണ് ഇന്നലെ വോട്ടെണ്ണിയത്. രാത്രി പത്തോടെയാണ് അന്തിമ ഫലം പുറത്തുവന്നത്.

യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സെക്രട്ടറി സുജനപാല്‍ അച്യുതന്‍, ദേശീയ വൈസ് പ്രസിഡന്റ് ഹാരിസ് മണലുംപാറ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രശ്മി പരമേശ്വരന്‍, സിബി മുകേഷ്, കോഴിക്കോട് ജില്ലാ ട്രഷറര്‍ എബി റപ്പായ് എന്നിവരാണ് പൊതുവിഭാഗത്തില്‍ വിജയിച്ചവര്‍. എഎന്‍എം കാറ്റഗറിയില്‍ എസ് സുശീല, ടിപി ഉഷ എന്നിവര്‍ വിജയിച്ചു.

യുഎന്‍എ ജനകീയമായി നടത്തിയ പോരാട്ടത്തിന്റെ ഉജ്ജ്വല വിജയമാണ് ഇതെന്ന് ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ഷാ പറഞ്ഞു. നഴ്സുമാര്‍ക്ക് ഇനി സധൈര്യം കൗണ്‍സിലിനെ സമീപിക്കാനാവുമെന്നും സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ അപാകതകളും വ്യാപകമായ പരാതികളും പരിഹരിക്കാന്‍ പുതിയ ഭരണസമിതി പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

30 വര്‍ഷമായി ഇടത് യൂണിയനായിരുന്നു കേരള നഴ്‌സിംഗ് കൗണ്‍സിലില്‍ ഭരണം കൈയ്യാളിയിരുന്നത്. എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ യുഎന്‍എ കരുത്തു കാട്ടുകയായിരുന്നു. എട്ട് സീറ്റുകളിലേക്കായിരുന്നു വാശിയേറിയ തിരഞ്ഞെടുപ്പ്. അഞ്ച് വര്‍ഷമാണ് കെഎന്‍സി ഭരണസമിതിയുടെ കാലാവധി. കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ പത്ത് വര്‍ഷത്തോളമായി ഭരണം തുടരുകയായിരുന്നു ഈ സംഘടന.

പികെ തമ്പി, ടി സുബ്രഹ്മണ്യന്‍, ഒഎസ് മോളി, എസ്‌വി ബിജു, എംഡി സെറിന്‍ എന്നിവരാണ് തോറ്റ പ്രമുഖര്‍.

Exit mobile version